മന്ത്രിസ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച് ജോസ് കെ മാണി മന്ത്രിയാകുമെന്നും റോഷി അഗസ്റ്റിൻ. മുന്നണി മാറ്റ വാർത്തകൾ വേദനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: മന്ത്രിസ്ഥാനത്ത് തുടർച്ച ആഗ്രഹിക്കുന്ന ആളല്ല താനെന്ന് റോഷി അഗസ്റ്റിൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ജോസ് കെ മാണിയും വിജയിക്കും. ജോസ് കെ മാണി മന്ത്രിയാകും.കേരള കോണ്‍ഗ്രസ് (ആർ) ഉണ്ടാകില്ല. മുന്നണി മാറ്റ വാര്‍ത്തകള്‍ വേദനിപ്പിച്ചെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നു അഞ്ചു തവണ വിജയിച്ച് കാൽ നൂറ്റാണ്ടുകാലം എംഎൽഎ ആയ നേതാവാണ് റോഷി അഗസ്റ്റിൻ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ഹലോ വോട്ടറി'ല്‍ വിജയ പ്രതീക്ഷകൾ പങ്കുവയ്ക്കുകയായിരുന്നു മന്ത്രി.

"മാണി സാർ എനിക്ക് സർവ്വവും ആയിരുന്നു. വിദ്യാഭ്യാസം, വളർച്ച, രാഷ്ട്രീയം തുടങ്ങി എന്‍റെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്ന സർവ്വവുമായിരുന്നു മാണി സാർ. ആ കുടുംബത്തോടും രാഷ്ട്രീയ ജീവിതത്തോടും നീതി പുലർത്തുക എന്നത് എന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ ഉദാത്തമായ മാതൃകയാണെന്ന് കരുതുന്നയാളാണ് ഞാൻ. കേരള കോണ്‍ഗ്രസ് എം മാത്രമേയുണ്ടാകൂ. റോഷി അഗസ്റ്റിൻ കൂടി ചേർന്നതാണത്. ജോസ് കെ മാണിയാണ് ഞങ്ങളുടെ നേതാവ്. എന്നെയും ജോസ് കെ മാണിയെയും വേർപിരിക്കാൻ കഴിയില്ല"- റോഷി അഗസ്റ്റിൻ പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിൽ ഒരു തർക്കവുമില്ലെന്ന് റോഷി അഗസ്റ്റിൻ അവകാശപ്പെട്ടു. മുന്നണി മാറ്റ നീക്കമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസിനെ ചേർത്തുനിർത്തിയ നേതാവാണ് പിണറായി വിജയൻ എന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു റോഷി അഗസ്റ്റിന്‍റെ മറുപടി.

YouTube video player