ജോസ് വിഭാഗത്തിന് തിരിച്ചടിയായി കൊഴിഞ്ഞു പോക്കും, ജോസ്മോൻ മുണ്ടയ്ക്കൽ പാർട്ടി വിട്ടു
ജോസഫ് വിഭാഗത്തിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്‍റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാനാവില്ലെന്നും ജോസ്മോൻ
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരിച്ചടി നൽകി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക്. ജോസ് വിഭാഗം കോട്ടയം ജില്ല സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കൽ പാർട്ടി വിട്ടു. ജോസഫ് വിഭാഗത്തിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്‍റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാനാവില്ലെന്നും ജോസ്മോൻ പ്രതികരിച്ചു.
മാണിസാറിന്‍റെ ആത്മാവിനോട് നീതിപുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യുഡിഎഫിൽ നിൽക്കണം. യുഡിഫിൽ നിന്നുള്ള നടപടി ചോദിച്ച് വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്. യുഡിഎഫ് വിട്ടുപോകാനായിരുന്നു ജോസ്കെ മാണി ശ്രമിച്ചത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടും. യുഡിഫിൽ നിന്നുള്ള നടപടി ജോസ് കെ മാണി ചോദിച്ച് വാങ്ങിയതെന്നും ജോസ്മോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു'; നീതി കിട്ടിയില്ലെന്ന് ജോസ് കെ മാണി
ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്നും ചർച്ചകൾ നടത്തുകയാണെന്നും പിജെ ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസ്മോൻ മുണ്ടയ്ക്കൽ പാര്‍ട്ടിവിടുമെന്ന് അറിയിച്ചത്. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് സ്വഭാവിക നടപടി മാത്രമാണെന്നും ധാരണകള്‍ പാലിക്കാൻ കഴിയാത്തവര്‍ക്ക് ഒരു മുന്നണിയിൽ തുടരാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ തീരുമാനമെന്നുമായിരുന്നു ജോസഫിന്‍റെ പ്രതികരണം.
'ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരും', ചര്‍ച്ച നടക്കുന്നതായി ജോസഫ്
അതേസമയം യുഡിഎഫിന്‍റെ പുറത്താക്കല്‍ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിരുന്നു. എന്നാൽ പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പ്രതികരിച്ചു.