വാർത്താസമ്മേളനത്തിന്‍റെ സ്വഭാവം മാറ്റിയത് അഭിനന്ദൻ വർദ്ധമാന്‍റെ മോചനവാർത്ത: ഡോ.അനന്തകൃഷ്ണൻ
അഞ്ച് മണിയ്ക്ക് നടക്കാനിരുന്ന വാർത്താസമ്മേളനം നടന്നിരുന്നെങ്കിൽ അതിൽ ഇന്ത്യ എന്ത് പറയുമായിരുന്നുവെന്നത് പ്രവചിക്കാനാവില്ലെന്നും ഡോ. അനന്തകൃഷ്ണൻ
തിരുവനന്തപുരം: പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പാക്കിസ്ഥാൻ വിട്ടയയ്ക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് ശേഷം ഏഴ് മണിക്ക് നടന്നത് പുതിയ രീതിയിലുള്ള വാർത്താ സമ്മേളനമെന്ന് മാധ്യമപ്രവർത്തകൻ ഡോ. അനന്തകൃഷ്ണൻ. അഞ്ച് മണിയ്ക്ക് നടക്കാനിരുന്ന വാർത്താസമ്മേളനം നടന്നിരുന്നെങ്കിൽ അതിൽ ഇന്ത്യ എന്ത് പറയുമായിരുന്നുവെന്നത് പ്രവചിക്കാനാവില്ലെന്നും ഡോ. അനന്തകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അനന്തകൃഷ്ണൻ.
ഇമ്രാൻ ഖാന്‍റെ ഭാഗത്ത് നിന്നുണ്ടായ സമാധാനതീരുമാനം എല്ലാവർക്കും ആശ്വാസം നൽകുന്നതെന്നും യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ലെന്നും അനന്തകൃഷ്ണൻ കൂട്ടിച്ചേർത്തു. സമാധാനത്തിനായുള്ള മുന്നേറ്റങ്ങൾ മാധ്യമങ്ങളും അതേ അർത്ഥത്തിൽ പ്രതിഫലിപ്പിക്കണം. സമാധാനം ആഗ്രഹിക്കുന്നവർക്ക് ഇത് സന്തോഷത്തിന്‍റെ രാത്രിയാണെന്നും അഭിനന്ദൻ തിരിച്ചു വരുന്നതോടെ ആ സന്തോഷം ഇരട്ടിയാവുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു.
4.40 ന് പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ വിട്ടയയ്ക്കാമെന്നുള്ള ഇമ്രാൻ ഖാന്‍റെ സന്ദേശം വരുന്നത്. ഇതേത്തുടർന്ന് അഞ്ച് മണിയ്ക്ക് നടത്താനിരുന്ന വാർത്താ സമ്മേളനം ഏഴ് മണിയിലേക്ക് നീട്ടുകയായിരുന്നു.