നൂറിലേറെ പേർ പട്ടികയിലുണ്ടാകും എന്നാണ് സൂചന. ചർച്ച ഇന്നും തുടരുകയാണ്. നേതാക്കൾ സമവായത്തിലെത്തിയാൽ പട്ടിക ഹൈക്കമാൻഡിന് കൈമാറും

ദില്ലി: കെപിസിസി ഭാരവാഹിപ്പട്ടിക വൈകീട്ട് പ്രഖ്യാപിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫോർമുല ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളിയതോടെ ജംബോ പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. നൂറിലേറെ പേർ പട്ടികയിലുണ്ടാകും എന്നാണ് സൂചന. ചുരുക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഭീഷണി മുഴക്കിയിരുന്നു. ചർച്ച ഇന്നും തുടരുകയാണ്. നേതാക്കൾ സമവായത്തിലെത്തിയാൽ പട്ടിക ഹൈക്കമാൻഡിന് കൈമാറും. 

Add Asianetnews as a Preferred SourcegooglePreferred

മാരത്തൺ ചർച്ചയാണ് കഴിഞ്ഞ രാത്രി ദില്ലിയിൽ നടന്നത്. ആറ് വർക്കിംഗ് പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്‍റുമാർ, 30 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലക്കാണ് നിലവിലെ പട്ടിക. ഒരാഴ്ച്ചയായി നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ദില്ലിയിലേക്ക് വിളിപ്പിച്ചത്.

ജനറൽ സെക്രട്ടറി പദത്തിലേക്ക് ഇരുഗ്രൂപ്പും 14 വീതം പേരുകളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. ഇതിനൊപ്പം സെക്രട്ടറിമാർ, വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തേക്ക് ഉയരും.