ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും

ദില്ലി:കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും ,എം പിമാരെയും കെ .സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്നും രൂക്ഷമാക്കിയത്.മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു.

പാർലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. നേതാക്കൾക്ക് ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായ എം.കെ രാഘവനും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ കെ മുരളീധരനും ഇടഞ്ഞു നിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിനും തലവേദനയാണ്.ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിരിക്കുന്നത്.