Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി

തൃശൂർ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സർക്കാരിന്‍റെ തീരുമാനം. സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് മാറ്റമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. 

k k shailaja on nirbhaya shelter homes in kerala
Author
Thiruvananthapuram, First Published Nov 15, 2020, 3:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. ജില്ലകളിലെ കേന്ദ്രങ്ങൾ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തക്ക് പിന്നാലെയാണ് മന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയത്.

തൃശൂർ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സർക്കാരിൻറെ തീരുമാനം. സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് മാറ്റമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. സംസ്ഥാനത്ത് പോക്സോ കേസ് ഇരകളെ 14 വിമൻ ആൻറ് ചൈൽഡ് ഹോമുകളിലാണ് താമസിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിൻറെ കാലത്തെ നിർഭയാ നയത്തിൻറെ ചുവടുപിടിച്ചാണ് ജില്ലകളിൽ ഇരകൾക്കായി സുരക്ഷിത കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇനി മുതൽ 10നും 18വയസിനും ഇടയിൽ പ്രായമുള്ള  അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിൻറെ തീരുമാനം. 

സ്വന്തം ജില്ലയിലെ താമസവും മാതാപിതാക്കളുടെ സാമീപ്യവുമാണ് സർക്കാർ കേന്ദ്രത്തിൽ തങ്ങാൻ ഇരകൾക്ക് സഹായകമായത്. സർക്കാർ കേന്ദ്രത്തിലെ ഇരകളുടെ താമസം പോക്സോ പ്രതികൾക്ക് സ്വാധീനിക്കുന്നതിലും തടസമായിരുന്നു. പഠിക്കുന്ന കുട്ടികളെ ഏകീകൃത കേന്ദ്രത്തിലേക്ക് മാറ്റുന്നുവെന്നാണ് മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. വാടക കെട്ടിടങ്ങളിൽ ഇരകളുടെ പുനരധിവാസവും സുരക്ഷിതത്വവും പ്രശ്നമെന്നാണ് സാമൂഹ്യ നീതി വകുപ്പിൻറെ വിശദീകരണം.

ജില്ലാ കേന്ദ്രങ്ങളെ പോക്സോ കേസ് ഇരകളുടെ എൻട്രി ഹോമുകളാക്കി പരിമിതപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇരകളുടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ഉടൻ തൃശൂലേക്ക് മാറ്റും. നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും ഉത്തരവിലും പദ്ധതി നിർദ്ദേശത്തിലും പറയുന്നത് മറ്റൊന്നാണ്. എൻട്രി ഹോമുകളാക്കി പരിമിതപ്പെടുത്തി  ജീവനക്കാരെ പുനർവിന്യസിക്കാനാണ് നിർദ്ദേശം. ഇതുവഴി വർഷം 74 ലക്ഷം ലാഭിക്കാമെന്നും വനിതാ ശിശുവികസന ഡയറക്ടർ പദ്ധതി നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

Follow Us:
Download App:
  • android
  • ios