കേരളത്തിൽ ബിജെപി  ടിക്കറ്റിൽ തെരഞ്ഞെടുപ്പ് ജയിച്ച് അനിൽ രക്ഷപ്പെടില്ല

കോഴിക്കോട്: അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം സംബന്ധിച്ച എലിസബത്ത് ആന്‍റണിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.കേരളത്തിൽ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പ് ജയിച്ച് അനിൽ രക്ഷപ്പെടില്ല.പാർട്ടിയെ തിരിഞ്ഞു കൊത്തുന്നവർക്ക് ഇഹലോകത്തും പരലോകത്തും ഗതിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ കൃപാസനം പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ നടത്തിയ സാക്ഷ്യം പറയലിലായിരുന്നു എലിസബത്തിന്‍റെ തുറന്നുപറച്ചില്‍. അനില്‍ ആന്‍റണി സജീവരാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരുപാട് ആഗ്രഹിച്ചു. മക്കള്‍ രാഷ്ട്രീയത്തിനെതിരെ ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതോടെ ആശങ്കയായി. ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരിക്കുമ്പോഴാണ് ബിജെപിയിലേക്കുള്ള വിളി വന്നതെന്ന് എലിസബത്ത് പറഞ്ഞു.ടിവിയിലൂടെയാണ് അനില്‍ ബിജെപിയിലെത്തിയ കാര്യം ആന്‍റണി അറിഞ്ഞത്. എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു പേടി. രണ്ടുതവണ അനില്‍ വീട്ടില്‍വന്നു. ആന്‍റണി സൗമ്യതയോടെയാണ് പെരുമാറിയതെന്നും എലിസബത്ത് പറയുന്നു.

ആന്‍റണിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാനും രാഷ്ട്രീയത്തില്‍ സജീവമായി തന്നെ നില്‍ക്കാനും പ്രാര്‍ത്ഥിച്ചിരുന്നതായും അതിന്‍റെ ഫലമായാണ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയതെന്നും എലിസബത്ത് വിശ്വസിക്കുന്നു. ഉടമ്പടികളെടുത്ത് പ്രാര്‍ഥിച്ചശേഷം ഫലമുണ്ടായാല്‍ സാക്ഷ്യം പറയണമെന്ന രീതി പിന്തുടര്‍ന്നാണ് കൃപാസനത്തില്‍ എലിസബത്ത് സംസാരിച്ചത്

എ കെ ആന്‍റണിയുടെ വീട്ടില്‍ എത്ര ബിജെപിക്കാരുണ്ട്, എലിസബത്ത് ആന്‍റണിയുടെ പരാമര്‍ശത്തില്‍ വ്യാപക അമര്‍ഷം