അച്ഛനുശേഷം ആ കഴിവ് കാണിച്ചത് പിണറായി; മുഖ്യമന്ത്രിയെ പുകഴ്ത്തി കെ മുരളീധരന്‍
ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ കെ മുരളീധരന്‍ പറഞ്ഞു
എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്‍റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ കെ മുരളീധരന്‍ പറഞ്ഞു. സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നതെന്നും ബി ജെ പി ക്ക് വളരാൻ സി പി എം സഹായം ചെയ്യുകയാണെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിൻ്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. നേമത്ത് അടിയൊഴുക്കുകൾ ഉണ്ടായി. അത് തടയാൻ കഴിഞ്ഞെങ്കിൽ ജയിക്കാൻ കഴിഞ്ഞേനെയെന്നും കെ മുരളിധരൻ പറഞ്ഞു. പാർട്ടിയ്ക്ക് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും കെ മുരളീധരൻ പറഞ്ഞു .
അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങൾ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ പാര വയ്ക്കുന്ന ആളുകൾ പാർട്ടിക്ക് വേണ്ട.ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുേപർ പാർട്ടി വിട്ടത്. എ കെ ജി സെൻററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചു. ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona