കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലും യുഡിഎഫ് സ്ഥാനാർത്ഥി ഐഷ പോറ്റിയും നേർക്കുനേർ. കാലുമാറ്റത്തെ ആരും അംഗീകരിക്കില്ലെന്ന് ബാലഗോപാൽ. സരിൻ വന്നപ്പോൾ എന്തായിരുന്നു നിലപാടെന്ന് ഐഷ പോറ്റി
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി മാറ്റത്തെ ചൊല്ലി കൊട്ടാരക്കരയിൽ വാക്പോര്. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലും യുഡിഎഫ് സ്ഥാനാർത്ഥി ഐഷ പോറ്റിയും നേർക്കുനേർ. സ്വന്തം കാര്യത്തിനായി പോയ ആളെ എൽഡിഎഫുകാർ പിന്തുണയ്ക്കില്ലെന്നും കാലുമാറ്റത്തെ കോൺഗ്രസുകാരും അംഗീകരിക്കില്ലെന്നും കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. വാക്കിന് വിലയുള്ളതാണ് നമ്മുടെ സമൂഹമെന്നും സ്ഥാനാർത്ഥി ബാലഗോപാൽ പറഞ്ഞു.
പി. സരിൻ സിപിഎമ്മിൽ വന്നപ്പോൾ നിലപാട് എന്തായിരുന്നുവെന്ന് ഐഷ പോറ്റി തിരിച്ചടിച്ചു. സിപിഎം വിട്ടാൽ മാത്രമല്ല വർഗ വഞ്ചന. സിപിഎമ്മിൽ നേരിട്ടത് കടുത്ത അവഗണനയാണെന്ന് ഐഷ പോറ്റി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ചെറ്റത്തരം പ്രയോഗത്തിനും ഐഷ പോറ്റി വിമർശനം ഉന്നയിച്ചു. നേതാക്കൾ അന്തസ്സായി സംസാരിക്കണം. സംസ്കാരമുള്ള ഭാഷ ഉപയോഗിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. സിപിഎമ്മിൽ തെറ്റുതിരുത്തൽ ഉണ്ടാകുന്നില്ല. പൊളിഞ്ഞു വീഴാറായിടത്ത് ആരെങ്കിലും ഇരിക്കുമോയെന്നും ഐഷ പോറ്റി ചോദിച്ചു.
