Asianet News MalayalamAsianet News Malayalam

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം: ഉന്നതതല സമിതി റിപ്പോർട്ട് ഈ മാസം 13 നകം

അനുഭവ സമ്പത്ത് പരിഗണിച്ചാണ് ശങ്കർ മോഹനെ  ഡയറക്ടർ സ്ഥാനത്ത് വെച്ചത്. സമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും

K R narayanan film institute strike report will submit within 13 January
Author
First Published Jan 10, 2023, 1:31 PM IST

കോട്ടയം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രശ്നങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച ഉന്നതതല സമിതി ഈ മാസം 13 നകം റിപ്പോർട്ട്‌ സമർപ്പിക്കും. ഡയറക്ടറെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ഈ റിപ്പോർട്ട്‌ പരിശോധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം എടുക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 

ഡയറക്ടറുടെ പ്രായപരിധി സംബന്ധിച്ച് ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കട്ടെ. അനുഭവ സമ്പത്ത് പരിഗണിച്ചാണ് ശങ്കർ മോഹനെ  ഡയറക്ടർ സ്ഥാനത്ത് വെച്ചത്. സമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. വിദേശ സർവകലാശാലകളുടെ അനുമതിയിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. പരിശോധന ആവശ്യമാണെന്നും വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

Read More : പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ് 

വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ അടച്ചിടാൻ ജില്ലാ കളക്ടറാണ് നിർദേശം നൽകിയത്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. 

ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നത തല സമിതിയെയാണ് മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയർമാൻ. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നിൽ ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിന് ഹാജറായിരുന്നില്ല.

നേരത്തെ ജനുവരി എട്ടുവരെ  ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ  ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് ഒരാഴ്ച കൂടി നീട്ടിയത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി.  വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിട്ടില്ല.  

Follow Us:
Download App:
  • android
  • ios