'നിർമ്മല സീതാരാമന് അങ്ങനെ ചോദിക്കേണ്ടി വന്നത് പിടിപ്പുകേട് കൊണ്ട്'; ധനമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
വായ്പ എടുത്ത് ധൂർത്ത് അടിക്കുന്നതിന് ജനങ്ങളാണ് സെസ് കൊടുക്കുന്നതെന്നും ജനങ്ങളെ ജാമ്യം നിർത്തിയാണ് കൊള്ള നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കൊച്ചി: നിർമ്മല സീതാരാമനെ അവഹേളിക്കുന്ന തരത്തിലുളള തോമസ് ഐസക്ക് പ്രസ്താവന വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎജി ചോദിച്ച ചോദ്യങ്ങളാണ് കേന്ദ്ര ധനമന്ത്രിയുടെ ചോദിച്ചതെന്നും അതിനാണ് മറുപടി പറയേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ഐസക്കിന്റെ വൈദഗ്ധ്യം മുഖ്യമന്ത്രി പോലും അംഗീകരിക്കുന്നില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെരുവിൽ നേരിടും എന്നല്ല പറയേണ്ടതെന്നും പിടിപ്പു കേട് കൊണ്ടാണ് നിർമ്മല സീതാരാമന് അങ്ങനെ ചോദിക്കേണ്ടി വന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വായ്പ എടുത്ത് ധൂർത്ത് അടിക്കുന്നതിന് ജനങ്ങളാണ് സെസ് കൊടുക്കുന്നതെന്നും ജനങ്ങളെ ജാമ്യം നിർത്തിയാണ് കൊള്ള നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
വികസനത്തിന്റെ കേരള മാതൃക ആണ് ചെല്ലാനത്തേതെന്നും ആളെ പറ്റിക്കാൻ സൈക്കിൾ ട്യൂബ് വച്ചിരിക്കുകയാണെന്നും പറഞ്ഞ സുരേന്ദ്രൻ കിഫ്ബി ഇടപാടുകൾ ഭരണഘടന വിരുദ്ധമാണെന്ന് ആവർത്തിച്ചു. പെട്രോളിയും ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നുണ്ടെന്നും തോമസ് ഐസക്കിനെ പോലെ ചിലർ മാത്രമാണ് എതിർക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.