രാഹുൽഗാന്ധിക്കെതിരെ കെ. സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിച്ചത് പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും. സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്ന മുറക്ക് സുരേന്ദ്രന് പുതിയ പദവി അടക്കം ദേശീയനേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്

എറണാകുളം: സംസ്ഥാനത്ത് മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയിലെ ഒടുവിലത്തെ സർപ്രൈസായിരുന്നു കെ സുരേന്ദ്രന്‍റെ വയനാടന്‍ എന്‍ട്രി. മത്സരിക്കലല്ല, പാർട്ടിയെ നയിക്കലാണ് ഇത്തവണത്തെ ദൗത്യമെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിന്‍റെ നിലപാട്. ദേശീയ നേതൃത്വവും ആദ്യം ഇത് അംഗീകരിച്ചിരുന്നു. ഒടുവിൽ രാഹുലിൻറെ വയനാട്ടിൽ പോരാട്ടം കടുപ്പിക്കാൻ സുരേന്ദ്രനെ ഇറക്കി. കഴിഞ്ഞയാഴ്ചയിലെ ദില്ലി ചർച്ചയിൽ പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും തന്നെയാണ് സുരേന്ദ്രനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

രാഹുൽ വയറാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.5 കൊല്ലം വയനാട്ടിൽ എന്ത് ചെയ്തു?രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണ്.രാഹുലിനേക്കാൾ വയനാട്ടിലെത്തിയത് ആനയാണ്.വന്യമൃഗ ഭീഷണിക്കെതിരെ രാഹുല്‍ എന്ത് പറഞ്ഞു,എന്ത് ചെയ്തു, എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.എന്‍ഡിഎ ഇക്കുറി കേരളത്തിൽ ചരിത്രം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു

'വരുന്നു, രണ്ട് പൊറോട്ട കഴിക്കുന്നു, ഇൻസ്റ്റ​ഗ്രാമിലിടുന്നു...'; രാഹുലിനെ പരിഹസിച്ച് സുരേന്ദ്രൻ

നാലു ലക്ഷത്തിലേറെ വോട്ടിൻറെ വമ്പൻ ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ച മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം കെ സുരേന്ദ്രന് മുന്നിലെ വലിയ വെല്ലുവിളിയാണ്.ദേശീയ നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം ചുരം കയറുന്ന സുരേന്ദ്രന് മുന്നിൽ വലിയ അവസരങ്ങൾ വേറെയുണ്ടാകുമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ ഉറപ്പ് . അധ്യക്ഷ പദവിയിൽ സുരേന്ദ്രന്‍ ഇപ്പോൾ രണ്ടാം ടേമിലാണ്. അധ്യക്ഷ സ്ഥാനം ഒഴിയും മുറക്കോ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമോ സുരേന്ദ്രന് പുതിയ പദവി വരും. എൻഡിഎ വീണ്ടും ഭരണത്തിൽ വന്നാൽ സുരേന്ദ്രൻ കേന്ദ്രമന്ത്രിവരെയായാകാമെന്ന് വരെ പാർട്ടിയിൽ ചർച്ച സജീവം.സുരേന്ദ്രനായി കേന്ദ്രമന്ത്രിമാരുടെ നീണ്ട നിര വയനാട്ടിൽ പ്രചരണത്തിന് ഇറങ്ങും.