'ബിനീഷ്' വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം, കോടിയേരി സ്ഥാനം ഒഴിഞ്ഞ് മാതൃകയാകണം: കെ സുരേന്ദ്രൻ
കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് കൊണ്ട് മാത്രം ആണ് ബിനീഷ് നിയമത്തിന്റെ വലയിൽ ആയത്. രാഷ്ട്രീയ ധാർമികത മുന്നോട്ട് വച്ച് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കണം.
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂർണ്ണ വിയോജിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എൽഡിഎഫ് യുഡിഎഫിനും പരാജയ ഭീതി ആണ്. ജനങ്ങൾക്കിടയിൽ ഇരു മുന്നണികൾക്കും പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു കാരണവശാലും മാറ്റി വയ്ക്കരുത്. സർവ്വകക്ഷി യോഗത്തിൽ ബിജെപി ശക്തമായ നിലപാട് ഉന്നയിക്കും. ജനുവരിയിൽ കൊവിഡ് കുറയും എന്ന് എന്താണ് ഉറപ്പ് ഉള്ളത്. ആരോഗ്യ വകുപ്പോ വിദഗ്‌ധരോ അങ്ങനെ പറഞ്ഞു കണ്ടിട്ടില്ല. കൊവിഡ് എന്തായലും മാർച്ച് മാസം വരെ തുടരും എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടും എന്ന് പറയുന്നതിൽ യുക്തി ഇല്ല. തെരഞ്ഞെടുപ്പ് പ്രചാരണ രീതി ആണ് മാറേണ്ടത്,തീയതി അല്ല. നിലവിലെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യം ഇല്ലാത്തതാണ്. നാല് മാസത്തെ കാലാവധി മാത്രം ഉള്ളത് കൊണ്ടാണ് അതിനോട് വിയോജിക്കുന്നത്.
ബിനീഷ് കോടിയേരിക്ക് സ്വർണ്ണക്കടത്തു കേസുമായുള്ള ബന്ധം ബിജെപി ആണ് ആദ്യം പറഞ്ഞത്. ഇക്കാര്യത്തിൽ നിലപാട് തുറന്ന് പറയാൻ സിപിഎം തയാറാകണം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് കൊണ്ട് മാത്രം ആണ് ബിനീഷ് നിയമത്തിന്റെ വലയിൽ ആയത്. രാഷ്ട്രീയ ധാർമികത മുന്നോട്ട് വച്ച് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കണം. സ്ഥാനം ഒഴിഞ്ഞ് മാതൃക കാണിക്കുകയാണ് കോടിയേരി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.