കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയും പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണ്. അവരെയാണ് ബിഷപ്പ് തുറന്ന് കാണിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍
തിരുവനന്തപുരം:അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയും പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണ്. അവരെയാണ് ബിഷപ്പ് തുറന്ന് കാണിച്ചത്. കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്നത് കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ മാത്രമാണ്. രാഷ്ട്രീയ കൊല നടത്തുന്നതും രക്തസാക്ഷികളെ ആഘോഷിക്കുന്നതും അവരാണ്. ലോകത്താകമാനം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ശൈലി. ഉന്മൂലന രാഷ്ട്രീയം പ്രത്യയശാസ്ത്രമാക്കിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും ആയുധം താഴെവെക്കാൻ തയ്യാറായിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
