ഒപ്പ് വിവാദത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ ദുരൂഹത, ഫോറൻസിക് പരിശോധന വേണം: കെ.സുരേന്ദ്രൻ
മയക്കുമരുന്ന് കേസിലെ കണ്ണികൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്തുന്നില്ല. സർക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.
തിരുവനന്തപുരം: ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. സത്യം പുറത്തു വരാൻ ഫോറൻസിക് പരിശോധന നടത്തട്ടേയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മയക്കുമരുന്ന് കേസിലെ കണ്ണികൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്തുന്നില്ല. സർക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വർഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നാൽ മുഖ്യമന്ത്രി അതൊന്നും ഇവിടെ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി എന്തുകൊണ്ട് ഒഴിഞ്ഞു മാറുന്നു ?
സംസ്ഥാനത്ത് പലവട്ടം നിശാ പാർട്ടികൾ നടന്നു. ഇതിലൊന്നും അന്വേഷണം നടന്നിട്ടില്ല. മയക്കുമരുന്ന് കേസിൽ കേരളത്തിൽ കേസ് ഉടൻ രജിസ്റ്റർ ചെയ്യണം പൊലീസും സർക്കോട്ടിക്ക് വിഭാഗവും അന്വേഷണം നടത്തണം. മയക്കുമരുന്ന് കേസിൽ സ്വന്തം പാർട്ടിക്കാരെയും സിൽബന്തികളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കതിരൂരിലെ ബോംബ് നിർമ്മാണം സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നത്. വലിയൊരു ആക്രമണം നടത്താനുള്ള കോപ്പുകൂട്ടലായിരുന്നു ബോംബ് നിർമ്മാണം. പ്രദേശത്തിനടുത്ത് ഒരു അസ്വാഭാവികമരണം നടന്നിട്ടുണ്ട്. അത് ആത്മഹത്യയല്ല എന്നാണ് കിട്ടുന്ന വിവരം. പെട്ടെന്ന് അയാളുടെ സംസ്കാരം നടത്തിയതിൽ ദുരൂഹതയുണ്ട്.
ഉപതെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി തയ്യാറാണ്. രണ്ട് മണ്ഡലത്തിലും വിജയ പ്രതീക്ഷയുണ്ട്. സെക്രട്ടറിയേറ്റ് തീപിടുത്തതിൽ അന്വേഷണത്തിലൂടെ ഒരു സത്യവും പുറത്തു വരുമെന്ന് കരുതുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സിപിഎം അനുഭാവികളായ കുടുതൽ പേരെ അന്വേഷണ സംഘത്തിൽ കൊണ്ടുവന്നത് നേരത്തെ പ്രതീക്ഷിച്ച കാര്യമാണ്. പുസ്തക വിവാദത്തിൽ വാരിയംകുന്നനെ മഹത്വവൽകരിക്കാൻ ആരും ശ്രമിക്കണ്ട. മോദി വന്നതിന് മുൻപേ തന്നെ ആ പുസ്തകത്തിനായി വിവരങ്ങൾ ശേഖരിച്ചതാണ്.