സിപിഎം-ലീഗ് അവിശുദ്ധ ബന്ധം തെളിഞ്ഞു; കുഞ്ഞാലിക്കുട്ടി പക്ഷവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ
കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് ജലീലിനെ തള്ളാൻ കാരണമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ലീഗിനാൽ നയിക്കപ്പെടുന്ന കോൺഗ്രസ്, കഥ അറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: എ ആര്‍ നഗർ ബാങ്കിലെ കള്ളപ്പണം ഇ ഡി അന്വേഷിക്കേണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാട് അവിശുദ്ധ ബന്ധത്തിന്റെ തെളിവെന്ന് കെ സുരേന്ദ്രൻ. കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് ജലീലിനെ തള്ളാൻ കാരണമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മാറാട് കലാപം മുതൽ ലീഗ് സിപിഎം ബന്ധവരെ ഇതിലൂടെ വ്യക്തമാണ്. ലീഗിനാൽ നയിക്കപ്പെടുന്ന കോൺഗ്രസ്, കഥ അറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
ലീഗ് -സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞു. എആർ നഗർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധം കൂടുതൽ വ്യക്തമാക്കുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ തള്ളി പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്. എആർ നഗർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്റെ പ്രസ്താവന ഗൗരവതരമാണ്. മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ഈ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാൽ നയിക്കപ്പെടുന്ന കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona