ജലീലിന്‍റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നു; മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ചയായില്ല
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും നടന്ന പ്രതിഷേധമാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. വിവിധയിടങ്ങളിൽ ബിജെപി, മഹിളാ മോർച്ചാ, കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് മാർച്ചുകളിൽ ഇന്നും പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെയുള്ള മന്ത്രിസഭാ യോഗത്തിൽ കെ ടി ജലീൽ വിഷയം ചർച്ചയായില്ല. മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് അഞ്ചാം ദിവസവും സമരങ്ങൾ തുടരുകയാണ്. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും നടന്ന പ്രതിഷേധമാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. വിവിധയിടങ്ങളിൽ ബിജെപി, മഹിളാ മോർച്ചാ, കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് മാർച്ചുകളിൽ ഇന്നും പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി
കൊച്ചിയില്‍ കളക്ടേറ്റിലേക്കുള്ള കെഎസ്‍യു മാർച്ചിനിടെ പൊലീസ് ലാത്തിചാർജ്ജുണ്ടായി. കൊല്ലത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ഒരു പ്രവർത്തകന് പരിക്കേറ്റു. തൃശ്ശൂരിൽ എബിവിപി പ്രവർത്തകർ കളക്ടേറ്റിലേക്ക് മാർച്ചിലും സംഘർഷമുണ്ടായി.
കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തും പത്തനംതിട്ടയിലും മഹിളാമോർച്ചയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചുകളിലും സംഘർഷമുണ്ടായി.
വിവിധയിടങ്ങളിൽ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.