ആഴക്കടൽ മത്സ്യബന്ധന വിവാദം; കടകംപള്ളി പറഞ്ഞത് അസംബന്ധമെന്ന് കെ വി തോമസ്
മന്ത്രിമാരറിയാതെ മൂവായിരം കോടിയിലേറെ രൂപയുടെ ധാരണപത്രം ഉണ്ടാകുമോ എന്നും അങ്ങനെ സംഭവിച്ചാൽ മന്ത്രിക്ക് പിന്നെ അധികാരത്തിൽ തുടരാനാകുമോ എന്നും കെ വി തോമസ് ചോദിച്ചു.
കണ്ണൂര്‍: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണപത്രം എ പ്രശാന്തിനെ കൊണ്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയാണ് ഒപ്പുവയ്പ്പിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് അസംബന്ധമെന്ന് കെ വി തോമസ്. പ്രശാന്തിനെതിരെ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരട്ടെ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പുറത്തുവിടും വരെ എംഒയു സര്‍ക്കാര്‍ ഒളിച്ച് വയ്ക്കുകയായിരുന്നുവെന്നും കെ വി തോമസ് കുറ്റപ്പെടുത്തി. മന്ത്രിമാരറിയാതെ മൂവായിരം കോടിയിലേറെ രൂപയുടെ ധാരണപത്രം ഉണ്ടാകുമോ എന്നും അങ്ങനെ സംഭവിച്ചാൽ മന്ത്രിക്ക് പിന്നെ അധികാരത്തിൽ തുടരാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. തീരദേശത്ത് ഈ വിവാദം കൊടുങ്കാറ്റായി മാറിയിട്ടുണ്ടെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.