50 ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് പറഞ്ഞു. ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനം എടുത്ത ആളുകളിൽ ഒരാളാണ് താൻ.
ആലപ്പുഴ: കോണ്ഗ്രസ് അംഗത്വവിതരണം പരാജയമെന്ന് കെ വി തോമസ് (k v thomas). കോൺഗ്രസിന്‍റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ പരാജയപ്പെട്ടു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്‍റെ സമ്പ്രദായമല്ല. 50 ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് ആലപ്പുഴയില്‍ പറഞ്ഞു. ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനം എടുത്ത ആളുകളിൽ ഒരാളാണ് താൻ. ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. കെപിസിസി പ്രസിഡന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് താൻ കരുതുന്നില്ല. സുധാകരനുമായി നല്ല സൗഹൃദം. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു.
ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പിനെ സന്ദർശിച്ചതിന് പിന്നാലെയാണ് കെ വി തോമസ് പ്രതികരിച്ചത്. സൗഹൃദ സന്ദർശനം ആണെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും കെ വി തോമസ് പറഞ്ഞു. സന്ദർശനം സൗഹൃദത്തിന്റെ പേരിലെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പിലും പ്രതികരിച്ചു. അതേസമയം കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന കെ വി തോമസ് സഭയുടെ പിന്തുണ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
'എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞു'; കുര്യനും തോമസിനും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെയും രാഹുൽ ഗാന്ധിയെ വിമർശിച്ച പി ജെ കുര്യനെതിരെയും കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. ഇരുവർക്കുമെതിരായ പരാതികളിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്ന് രാഷ്ട്രീയകാര്യസമിതി നിലപാടെടുത്തു. പി ജെ കുര്യനും സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി മൂലം മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
അംഗ്വത്വ വിതരണത്തിന് ശേഷം നടന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം മുതിർന്ന നേതാക്കൾക്കെതിരായ വിമർശനത്തോടെയാണ് തുടങ്ങിയത്. പി ജെ കുര്യനും കെ വി തോമസും പാർട്ടിയിൽ നിന്ന് എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്ന് ടി എൻ പ്രതാപൻ വിമര്‍ശിച്ചു. കർശനമായ അച്ചടക്ക നടപടി വേണമെന്ന പ്രതാപന്റെ ആവശ്യത്തെ ആരും എതിർത്തില്ല. കെ വി തോമസിനെതിരെയുള്ള പരാതി അച്ചടക്കസമിതി പരിഗണിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ മറ്റ് നിലപാടുകൾ വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പി ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും അവർ നിലപാടെടുക്കട്ടെയെന്നും കെപിസിസി നേതൃത്വം വിശദീകരിച്ചു.
അതേസമയം, യോഗത്തിന് നിന്ന് പി ജെ കുര്യനും കെ വി തോമസും വിട്ടുനിന്നു. വ്യക്തിപരമായ അസൗകര്യമറിയിച്ചാണ് പി ജെ കുര്യൻ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അറിയിച്ചത്. എന്നാൽ ഇന്നലത്തെ വിമർശനത്തിന് പിന്നാലെ താനായിരിക്കും ചർച്ചയുടെ കേന്ദ്ര ബിന്ദുവെന്ന് തിരിച്ചറിഞ്ഞാണ് കുര്യൻ വരാതിരുന്നതെന്നാണ് സൂചന. ഇന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുല്ലപ്പള്ളി കെപിസിസി നേതൃത്വവുമായി കുറേകാലമായി അകന്ന് നിൽക്കുകയാണ്. സർക്കാരിനെതിരെ സമര പരിപാടികളുൾപ്പടെ നടത്തുന്നതിൽ നേതൃത്വം പരാജയമാണെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ. അതിനിടെ വീണ്ടും സംസ്ഥാന നേതൃത്വത്തെ കെ വി തോമസ് വിമർശിച്ചു.
അംഗത്വ വിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തത് മെമ്പർഷിപ്പിനെ ബാധിച്ചുവെന്ന വിമർശനം രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നു. കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ച പറ്റി. കുറഞ്ഞ സമയത്തിനുള്ളിൽ അംഗത്വവിതരണം തീർക്കുന്നതിൽ വെല്ലുവിളി ഉണ്ടായെന്ന് കെ സുധാകരൻ മറുപടി നൽകി. ഡിജിറ്റൽ വഴിയും കടലാസ് വഴിയും 35 ലക്ഷത്തിലധികം അംഗങ്ങളെ ചേർക്കനായെന്ന് പ്രസിഡന്റ് അറിയിച്ചു. തൃക്കാക്കരെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു.
