'കെല്‍ട്രോണ്‍ പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ 2026 ല്‍ 1000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത് എന്നാണ് വ്യവസായമന്ത്രി പറയുന്നത്.'

തിരുവനന്തപുരം: കെല്‍ട്രോണിനെതിരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശം നാക്ക്പിഴയല്ല, യുഡിഎഫ് രാഷ്ട്രീയമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിക്കുക, സ്വകാര്യവത്കരിക്കുക തുടങ്ങിയവ യുഡിഎഫിന്റെ രാഷ്ട്രീയമാണ്. കെല്‍ട്രോണിനെ തകര്‍ക്കാനുള്ള ശ്രമം യുഡിഎഫ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും തകര്‍ന്ന് കിടന്ന സ്ഥാപനത്തെ സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ ഒരിക്കലും തയ്യാറായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. 

'കെല്‍ട്രോണിനെ പഴയ പ്രതാപത്തില്‍ എത്തിക്കുമെന്ന് അറിയിച്ചാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ബജറ്റ് വിഹിതമായി 114 കോടി രൂപ അനുവദിച്ചതിനു പുറമെ 78 കോടി രൂപയുടെ ഓഹരിയാക്കി മാറ്റി. വീണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചു.' ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി, 2021-22 സാമ്പത്തിക വര്‍ഷം 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റാദായവും കെല്‍ട്രോണ്‍ സ്വന്തമാക്കിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2026ല്‍ 1000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നാണ് വ്യവസായമന്ത്രി പറയുന്നത്. കെല്‍ട്രോണിനെയും കെല്‍ട്രോണിലെ ജീവനക്കാരുടെ പ്രയത്‌നത്തെയും അവഹേളിക്കുന്ന പ്രസ്താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണമെന്ന് കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പ്: അത് നാക്ക് പിഴയല്ല, തികട്ടി വന്നത് യുഡിഎഫിന്റെ രാഷ്ട്രീയം. രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്രയാന്‍ 3 മിഷനില്‍ നാല്‍പ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്‌സ് മോഡ്യൂള്‍ പാക്കേജുകള്‍ നിര്‍മിച്ചു നല്‍കിയ കേരളത്തിന്റെ അഭിമാന സ്ഥാപനം കെല്‍ട്രോണിനെ 'ഒരു സ്‌ക്രൂ പോലും ഉണ്ടാക്കാത്ത, ഒരു നട്ട് പോലും ഇടാത്ത, ഒന്നും ചെയ്യാത്ത കെല്‍ട്രോണ്‍' എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞത് നാക്ക്പിഴയല്ല, യുഡിഎഫ് രാഷ്ട്രീയമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുക തുടങ്ങിയവ യുഡിഎഫിന്റെ രാഷ്ട്രീയമാണ്. കെല്‍ട്രോണിന്റെ കാര്യം തന്നെയെടുത്താല്‍, കെല്‍ട്രോണിനെ തകര്‍ക്കാനുള്ള ശ്രമം യുഡിഎഫ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

1973 ആഗസ്റ്റ് 30 നു ആരംഭിച്ചു കേവലം 90 ലക്ഷം രൂപയുടെ അറ്റാദായം മാത്രം ഉണ്ടായിരുന്ന കമ്പനി 70 കോടി അറ്റാദായമുള്ള കമ്പനിയായി കെല്‍ട്രോണ്‍ വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. സ്വപ്നത്തിലെന്ന വിധം ടെലിവിഷനും കാല്‍ക്കുലേറ്ററും കേരളത്തിന് പുറത്ത് ബ്രാഞ്ചുകളുമൊക്കെയായി കുതിച്ച കെല്‍ട്രോണിന്റെ ഇരുണ്ട നാളുകള്‍ തുടങ്ങുന്നത് നരസിംഹറാവുവും കോണ്‍ഗ്രസും നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളെ തുടര്‍ന്നാണ്. അന്ന് കാലിടറിയ കെല്‍ട്രോണിനെ സഹായിക്കുവാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും തയ്യാറായിരുന്നില്ല. നിരവധി യൂണിറ്റുകള്‍ അക്കാലത്ത് അടച്ചുപൂട്ടി. 750 ഓളം ജീവനക്കാരാണ് അന്ന് വിആര്‍എസ് എടുത്തത്. ഇതിനു പിന്നാലെ സ്വകാര്യവത്കരിക്കുവാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങളും കൂടിയായതോടെ കെല്‍ട്രോണിന്റെ പതനം പൂര്‍ത്തിയായി. എന്നാല്‍ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെപ്പോലെ പ്രതിസന്ധികളെ അതിജീവിക്കുന്ന കെല്‍ട്രോണിനെ ആണ് 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ നമുക്ക് കാണുവാനാവുക. സുശീല ഗോപാലന്‍ സഖാവിന്റെ നേതൃത്വത്തില്‍ കെല്‍ട്രോണിനെ ഇടതുപക്ഷ സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. കെല്‍ട്രോണിന്റെ പുനരുദ്ധാരണത്തിനായി അന്ന് പ്രഖ്യാപിച്ച് നടപ്പിലാക്കിയത് 90 കോടി രൂപയുടെ പദ്ധതിയാണ്. പുനരുദ്ധാരണ പദ്ധതിയുടെ കാതല്‍. പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുക, നിലവിലുള്ള സാങ്കേതികവിദ്യ നവീകരിക്കുക, നഷ്ടത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി ഉല്‍പ്പന ശ്രേണി നവീക രിക്കുക തുടങ്ങി വിപുലമായ പദ്ധതിയാണ് അന്ന് നടപ്പിലാക്കിയത്. ഇതിന് പുറമെ 200 കോടിയോളം രൂപയുടെ കെല്‍ട്രോണിന്റെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. അന്ന് ഞാന്‍ ഒരു സാമാജികനായി നിയമസഭയിലുണ്ട്. 

2001 ല്‍ വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പക്ഷെ പരിപൂര്‍ണ അവഗണനയാണ് ഉണ്ടാവുന്നത്. 99 ലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച പ്രഖ്യാപിക്കുന്നത് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍, വിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആണ്. സാമ്പത്തിക സുസ്ഥിരതയുടെ ഭാഗമായി ബാങ്കുകളുമായുള്ള കടബാധ്യത 317.4 കോടി രൂപ, 57.85 കോടി രൂപയ്ക്ക് ഒറ്റത്തവണയായി തീര്‍പ്പാക്കി. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല കെല്‍ട്രോണിന് കൈമാറുന്നതും ഈ കാലയളവിലാണ്. ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസവും തുടര്‍ന്ന് ശമ്പള പരിഷ്‌കരണവും (1992 നു ശേഷം) മുടങ്ങിക്കിടന്ന ഇന്‍ക്രിമെന്റ്, ലീവ് സറണ്ടര്‍, പ്രൊമോഷന്‍, ആശ്രിത നിയമനം എന്നിവ നടപ്പിലാക്കി. ദീര്‍ഘകാലം ജോലി ചെയ്തിരുന്ന 89 കാഷ്യല്‍ ജീവനക്കാര്‍ക്ക് സ്ഥിരനിയമനം.
2011 ല്‍ വീണ്ടും യുഡിഎഫ് വന്നു. പതിവ് പോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവഗണന. 

2016 മുതല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കെല്‍ട്രോണിനെ പഴയ പ്രതാപത്തില്‍ എത്തിക്കുമെന്ന് പ്രകടന പത്രികയില്‍ സൂചിപ്പിച്ച് കൊണ്ടാണ് ഞങ്ങള്‍ അധികാരത്തില്‍ എത്തിയത്. ബഡ്ജറ്റ് വിഹിതമായി ആകെ 114 കോടി രൂപ അനുവദിച്ചതിനു പുറമെ 78 കോടി രൂപയുടെ ഓഹരിയാക്കിമാറ്റി. അടിസ്ഥാന സൗകര്വ വികസനവും ആധുനികവത്കരണവും നടപ്പിലാക്കി. വീണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചു. 2012 - 17 ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. 10 വര്‍ഷത്തിലധിമായി ജോലി ചെയ്തിരുന്ന 296 കരാര്‍ /കാഷ്വല്‍ ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കി. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി 2021-22 സാമ്പത്തിക വര്‍ഷം 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റാദായവും കെല്‍ട്രോണ്‍ സ്വന്തമാക്കിയത്. ഒരു കാലത്ത് വെള്ളാന എന്ന് വിളിക്കപ്പെട്ടിരുന്ന കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികള്‍ മൊത്തത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം അധികം വിറ്റുവരവോടെ 614 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉണ്ടായതല്ല കെല്‍ട്രോണിന്റെ വളര്‍ച്ച. പൊതുമേഖലയെ സംരക്ഷിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ നയങ്ങളുടെയും നല്‍കിയ പിന്തുണയുടെയും ഫലം ആണിത്. പത്തു മാസത്തിനുള്ളില്‍ 85 എന്‍ജിനിയര്‍മാരെയാണ് പുതിയതായി നിയമിച്ചത്. കെല്‍ട്രോണ്‍ പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ 2026 ല്‍ 1000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത് എന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഇങ്ങനെ വലിയൊരു നേട്ടത്തിലേക്ക് എത്തുവാന്‍ കെല്‍ട്രോണിലെ മുഴുവന്‍ ജീവനക്കാരും സര്‍ക്കാരിന്റെ പിന്തുണയോടെ പ്രയത്‌നിക്കുമ്പോള്‍ കെല്‍ട്രോണിനെയും കെല്‍ട്രോണിലെ ജീവനക്കാരുടെ പ്രയത്‌നത്തെയും അവഹേളിക്കുന്ന പ്രസ്താവന നടത്തിയ തിരുവഞ്ചൂര്‍ തന്റെ പ്രസ്താവന എത്രയും വേഗം പിന്‍വലിക്കണം. കെല്‍ട്രോണിനെ തകര്‍ക്കാനുള്ള കോണ്ഗ്രസ് നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കുംശ്രമങ്ങള്‍ക്കും എതിരെ കെല്‍ട്രോണ്‍ കമ്മ്യൂണിറ്റി ശക്തമായ പ്രതിഷേധം ഉയര്‍ത്തി കെല്‍ട്രോണിന് സംരക്ഷണം ഒരുക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

അടുത്ത 3 മണിക്കൂർ ഇടുക്കിയിലും എറണാകുളത്തും ഇടിമിന്നലോട് കൂടിയ, ശക്തമായ കാറ്റ്; ഈ ജില്ലകൾക്കും മുന്നറിയിപ്പ്

YouTube video player