ശബ്ദം കേട്ടെത്തിയ ബിന്ദുവിന്‍റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും
കൊച്ചി: എറണാകുളം കളമശേരിയിൽ യുവാവ് ഭാര്യയെയും മകനെയും ഭാര്യാമാതാവിനേയും തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യാമാതാവ് ആനന്ദവല്ലിയും മരിച്ചു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഭാര്യയ്ക്കും മകനുമൊപ്പം ഇയാൾ ആനന്ദവല്ലിയേയും തീ കൊളുത്തുകയായിരുന്നു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കളമശേരി കൊച്ചിൻ സർവകലാശാല ക്യാമ്പസിന് സമീപം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. സജിയുടെ ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്‍റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു.
പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ് .കഴിഞ്ഞ ഒന്നര മാസം മുമ്പാണ് സജിയും കുടുംബവും കളമശ്ശേരിയിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്.
നിലത്ത് കത്തിക്കരിഞ്ഞ പായയിൽ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്‍റെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സജിയും ബിന്ദുവും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
