കളമശേരിയിൽ പൊട്ടിത്തെറി, മുനിസിപ്പാലിറ്റി ചെയർപേഴ്‌സണും സംഘവും കാലുവാരിയെന്ന് മുസ്ലിം ലീഗ്
യുഡിഎഫ് വിമതന്റെ പിന്തുണയോടെ മുനിസിപ്പൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടത് - വലത് മുന്നണികൾ 20 സീറ്റുകൾ വീതം നേടിയിരുന്നു. തുടർന്ന് വോട്ടെടുപ്പിലൂടെയാണ് സീമ കണ്ണൻ ചെയർപേഴ്സണായത്
കളമശേരി: സിറ്റിങ് സീറ്റിലെ പരാജയത്തിന് പിന്നാലെ കളമശേരി യുഡിഎഫിൽ പൊട്ടിത്തെറി. മുനിസിപ്പൽ ചെയർപേഴ്സൺ കോൺഗ്രസിലെ സീമ കണ്ണനെ മാറ്റണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ചെയർപേഴ്സണും സംഘവും കാലുവാരി. യുഡിഎഫിന്റെ കളമശേരിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാണ് ജമാൽ മണക്കാടൻ. എന്നാൽ 37ാം വാർഡിൽ വിമതനെ നിർത്തിയത് ജമാൽ മണക്കാടനാണ്. ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. ജമാൽ മണക്കാടനെതിരെ പരാതി കൊടുത്തിട്ടും ഡിസിസി നടപടിയെടുത്തില്ല. പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടത്തിയില്ല. മുനിസിപ്പാലിറ്റി ഭരണം യുഡിഎഫിന് നഷ്ടമാകരുതെന്നാണ് ആഗ്രഹം. കോൺഗ്രസ് ഉണർന്ന് പ്രവർത്തിക്കണമെന്നും ലീഗ് നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് വിമതന്റെ പിന്തുണയോടെ മുനിസിപ്പൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടത് - വലത് മുന്നണികൾ 20 സീറ്റുകൾ വീതം നേടിയിരുന്നു. തുടർന്ന് വോട്ടെടുപ്പിലൂടെയാണ് സീമ കണ്ണൻ ചെയർപേഴ്സണായത്. അതിന് ശേഷം യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച കൗൺസിലർ ഇടതുമുന്നണി വിട്ട് യുഡിഎഫിന്റെ ഭാഗമായി. ഇതോടെ 21-19 എന്ന നിലയിലാണ് മുനിസിപ്പാലിറ്റിയിലെ സീറ്റ് നില. മുനിസിപ്പൽ വാർഡായ 37ാം വാർഡിലെ വിജയത്തോടെ നഗരസഭയിൽ 20 സീറ്റിൽ എൽഡിഎഫും 21 സീറ്റിൽ യുഡിഎഫും എന്ന നിലയാണ്. യുഡിഎഫ് വിമതന്റെ പിന്തുണ നേടാനായാൽ ഇടതുമുന്നണിക്ക് ഭരണവും ലഭിക്കും.