കളിയിക്കാവിള കൊലക്കേസ്: 18 പേർ കൂടി കസ്റ്റഡിയിൽ, രണ്ട് പേര് തിരുനെല്‍വേലി സ്വദേശികള്‍
രണ്ടുപേര്‍ തമിഴ്നാട് തിരുനെൽവേലി സ്വദേശികളാണ്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്നാണ് വിവരം
തിരുവനന്തപുരം: കളിയിക്കാവിളയിലെ എസ്എസ്‌ഐ വില്‍സണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളിയാക്കവിളയിൽ 18 പേർ കസ്റ്റഡിയിൽ. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇതിൽ രണ്ടുപേര്‍ തമിഴ്നാട് തിരുനെൽവേലി സ്വദേശികളാണ്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്നാണ് വിവരം.
കൂടുതല്‍ വായിക്കാം കളിയിക്കാവിള കൊലക്കേസ് പ്രതികൾക്ക് ചാവേറാകാൻ പരിശീലനം കിട്ടി, സംഘത്തിൽ 17 പേർ
കൊലപാതകക്കേസിലെ മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) അറസ്റ്റിലാണ്. ഇവരെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിൽ 17 പേരാണുള്ളതെന്നും ഇതിൽ മൂന്ന് പേർക്കാണ് ചാവേർ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.
കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‍നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്. മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ പിടികൂടിയതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.