കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന റോഡാണ് ഇന്നലെ രാത്രി പത്ത് മണിയോടെ തകർന്നത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി കോന്നി മുതൽ പുനലൂർ വരെയുള്ള റീച്ചിന്റെ പണി നടക്കുകയാണ്.

കൊല്ലം: ഇന്നലെ രാത്രി തകർന്ന കൊല്ലം പത്തനാപുരം കല്ലുങ്കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ മൂന്നു ദിവസമെടുക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് ഗതാഗതമടക്കം താളം തെറ്റിയ നിലയിലാണ്. റോഡ് തകർന്നതിൽ കരാറുകാരനെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന റോഡാണ് ഇന്നലെ രാത്രി പത്ത് മണിയോടെ തകർന്നത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി കോന്നി മുതൽ പുനലൂർ വരെയുള്ള റീച്ചിന്റെ പണി നടക്കുകയാണ്. കല്ലുങ്കടവ് പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കാൻ മണ്ണെടുത്തതാണ് റോഡ് ഇടിയാൻ കാരണം. ഗതാഗതം പുനഃസ്ഥാപിക്കാൻ രാത്രി മുഴുവൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും കനത്ത മഴ തിരിച്ചടിയായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് തെങ്കാശിയിൽ നിന്നും ചരക്ക് ഗതാഗതം എത്തിക്കുന്ന പ്രധാന പാതയാണ് ഇത്. അശാസ്ത്രീയമായ നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

റോഡിലെ മണ്ണ് വീണ്ടും വീണ്ടും ഇടിയുന്നതാണ് അറ്റകുറ്റപ്പണി നടത്തുമ്പോൾ ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. നാളെ പുലർച്ചയ്ക്ക് മുമ്പ് ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ ഉള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.

പെരിയയിൽ ദേശീയപാത നിർമ്മാണത്തിനിടെ അടിപ്പാത തകർന്നു വീണു

കാസർകോട്: ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന അടിപ്പാത തകർന്നുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമ്മാണ കമ്പനിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരും വ്യാപാരികളും ദേശീയ പാത ഉപരോധിച്ചു.

ഇന്നു പുലർച്ചെ 3.23-നാണ് ദേശീയപാതയിൽ പെരിയയിൽ നിർമ്മിക്കുന്ന അടിപ്പാത തകർന്ന് വീണത്. കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായ ഉടനെയാണ് അത്യാഹിതം. അപകട സമയത്ത് ഇതിന് മുകളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ അത്ഭുദകരമായാണ് രക്ഷപ്പെട്ടത്. അതിഥി തൊഴിലാളിയായ സോനുവിന് തോളെല്ലിന് പരിക്കേറ്റു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ആണ് നിർമ്മാണ കമ്പനി. കോൺക്രീറ്റ് പ്രവൃത്തികൾക്കായി സ്ഥപിച്ച സ്കഫോൾഡിംഗിന്റെ ബലക്കുറവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും വ്യാപാരികളും ദേശീയപാത ഉപരോധിച്ചു. നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു. IPC 336, 338, KP 118 വകുപ്പുകൾ പ്രകാരമാണ് കേസ്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഗുണമേന്മ കൃത്യമായി പരിശോധിച്ചു കൊണ്ടാണ് നിർമ്മാണം നടത്തിയതെന്ന നിർമ്മാണ കമ്പനി അധികൃതർ വ്യക്തമാക്കി.