കോഴിക്കോട് കമ്മത്ത് ലെയ്നിൽ സ്വർണവ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ സ്വർണാഭരണങ്ങൾ ഇതുവരെ കണ്ടെത്താനായില്ല.പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞില്ല
കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലെയ്നിൽ സ്വർണവ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ സ്വർണാഭരണങ്ങൾ ഇതുവരെ കണ്ടെത്താനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞില്ല. സഫർനാസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും.
കഴിഞ്ഞ ദിവസമാണ് സഫർനാസ് പിടിയിലായത്. 948.010 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്. ജ്വല്ലറി ജീവനക്കാരനായിരുന്ന പ്രതി മാലയുടെ മോഡൽ ഉപഭോക്താക്കൾക്ക് കാണിക്കാനാണെന്ന് വിശ്വസിപ്പിച്ചാണ് സ്വർണം കൈക്കലാക്കിയത്. ജൂലൈ 27ന് ഉച്ചയോടെയായിരുന്നു സംഭവം.
കമ്മത്ത് ലെയ്നിലെ 11 കടകളിൽനിന്നായി 1,39,35,747 രൂപ വിലവരുന്ന സ്വർണമാലകളാണ് പ്രതി ശേഖരിച്ചത്. സ്വന്തം കടയിലെത്തിയ ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേന സമീപത്തെ ജ്വല്ലറികളിൽനിന്ന് ആഭരണങ്ങൾ വാങ്ങുകയായിരുന്നു. ആഭരണങ്ങൾ ശേഖരിച്ച ശേഷം കടയുടെ ഗ്ലാസ് ഡോർ അടച്ച് താക്കോൽ സമീപത്തെ കടയിൽ ഏൽപ്പിച്ചാണ് ഇയാൾ സ്ഥലത്തുനിന്ന് മുങ്ങിയത്.

