പറഞ്ഞതെല്ലാം നടപ്പാക്കിയ സർക്കാരാണ് കേരളത്തിൽ, അഴിമതിയുടെ കറ പ്രതിപക്ഷത്തിന്റെ കൈയ്യിൽ: കാനം
തെരഞ്ഞെടുപ്പ് വാദ്ഗാനം പാലിക്കാൻ ഇടത് സര്‍ക്കാർ ചെയ്തതെല്ലാം ഇന്ന് ജനങ്ങൾക്ക് മുന്നിൽ ഉണ്ട്. പറഞ്ഞതെല്ലാം നടപ്പാക്കിയ സര്‍ക്കാരാണ് കേരളത്തിലുള്ളത്
തിരുവനന്തപുരം: അഴിമതിയുടെ കരി നിഴലിലേക്ക് സംസ്ഥാന സര്‍ക്കാരിനെ മാറ്റാൻ വലിയ ശ്രമങ്ങൾ നടക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഴിമതിക്കെതിരെ ഒരു വോട്ടെന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോലും മാറ്റാൻ പ്രതിപക്ഷം തയ്യാറാകേണ്ടിവന്നു. കാരണം അഴിമതിയുടെ കറ പ്രതിപക്ഷത്തിന്റെ കയ്യിലാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വാദ്ഗാനം പാലിക്കാൻ ഇടത് സര്‍ക്കാർ ചെയ്തതെല്ലാം ഇന്ന് ജനങ്ങൾക്ക് മുന്നിൽ ഉണ്ട്. പറഞ്ഞതെല്ലാം നടപ്പാക്കിയ സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഏത് ജനവിഭാഗത്തിനും ആശ്വാസമാകാൻ സര്‍ക്കാരിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ നേട്ടങ്ങളുടെ പട്ടികയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. അത് പ്രസംഗിച്ച് മനസിലാക്കേണ്ട കാര്യം അല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയത് കേരളമാണ്. ഇന്ത്യക്ക് തന്നെ കേരളം മാതൃകയായി. കേരളത്തിലെ സർക്കാർ ശക്തമായ പൊതു വിതരണ സമ്പ്രദായത്തിലൂടെ ജനങ്ങളിലേക്ക് എത്തി ആശ്വാസമായി. ഭക്ഷ്യ വകുപ്പ് മാസങ്ങളായി അതിന് പുറകെയാണ്. എണ്ണിപ്പറഞ്ഞാൽ ഏറെ നേട്ടങ്ങളുണ്ട്. ഈ സര്‍ക്കാരിനെ ജനമധ്യത്തിൽ അവഹേളിക്കാനും കരിവാരിത്തേക്കാനും പ്രതിപക്ഷത്ത് നിന്ന് സംഘടിത ശ്രമം നടക്കുന്നു.