Asianet News MalayalamAsianet News Malayalam

മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും കക്ഷികൾ വീതിച്ചെടുക്കണം: കാനം

കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷിയും വർദ്ധിച്ചു. പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ട്.

Kanam rajendran Speaks in CPI Trivandrum Conference
Author
Trivandrum, First Published Jul 23, 2022, 12:57 PM IST


തിരുവനന്തപുരം: മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികൾ വീതം വച്ചെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും  കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. 

കേരളത്തിൽ സിപിഐ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷി വർദ്ധിച്ചെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. 

കാനത്തിൻ്റെ വാക്കുകൾ - 

രാജ്യത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ഘടകമാണ് കേരളം. കേരളത്തിൽ മാത്രം 1.77 ലക്ഷം പാർട്ടി അംഗങ്ങളുണ്ട്. 11,226 ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ സമ്മേളനം കഴിഞ്ഞ് 2061 ബ്രാഞ്ചുകൾ കൂടി പ്രവര്‍ത്തനം കഴിഞ്ഞു.  കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷിയും വർദ്ധിച്ചു. പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇത് മാത്രം പോരായെന്നും സംഘടന കെട്ടുറപ്പുള്ള പാർട്ടിയായി മാറിയാലേ ശക്തമായി പൊതുസമൂഹത്തിൽ ഇടപെടാനാവൂ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഭിന്നിപ്പിന് ശേഷം സിപിഎമ്മും സിപിഐയും മുഖാമുഖം നിന്ന് പോരടിച്ചിട്ടുണ്ടെങ്കിലും ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ദേശീയ വിഷയങ്ങളിൽ ഇരു പാർട്ടികളും ഒരേ സമീപനത്തിലാണ്. ബിജെപി കോൺഗ്രസിലേക്ക് എത്തുന്നതും കോൺഗ്രസ് ബിജെപിയിലേക്ക് എത്തുന്നതും റോഡ് മുറിച്ച് കടക്കുന്ന ലാഘവത്തോടെയാണ്. ആർഎസ്എസിന് ബദൽ മുസ്ലീം വർഗീയതയല്ല. 

ദേശീയ ഏജൻസികളെ നിരത്തി ഇടത് സർക്കാരിനെ തർക്കാമെന്ന് കരുതിയവർ കേരളത്തിലുണ്ട്. ജനകീയ സർക്കാരാണ് കേരളം ഭരിക്കുന്നത്. വിസകന പദ്ധതികൾ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. നടപ്പാക്കാനാകില്ലെങ്കിൽ അത് എന്തുകൊണ്ടെന്ന് ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടുമുണ്ട്. മാധ്യമ വിശാരദന്മാർ എഴുതിയത് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരില്ലന്നാണ്.  എല്ലാം അപഗ്രഥിക്കുന്നവർ ആണ് അവർ. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എൽഡിഎഫ് 99 സീറ്റുമായി അധികാരത്തിൽ വന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം. രാഷ്ട്രീയ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാകണം. കോൺഗ്രസ് ബിജെപി അതിർവരമ്പ് നേർത്ത് വരികയാണ്. മതനിരപേക്ഷ ആശയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. 

ഇന്നലെയാണ് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായത്. റെഡ് വളണ്ടിയർ മാർച്ചിന് ശേഷം നെടുമങ്ങാട്ടെ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ തുടങ്ങിയത്.  പൊതുസമ്മേളനം കേന്ദ്ര കണ്ട്രോള് കമ്മീഷന് അംഗം പന്ന്യന് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു . പ്രതിനിധി സമ്മേളനം  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് സംഘടനാ റിപ്പോര്ട്ട് അവതരിപ്പിക്കും . തുടര്ന്ന് റിപ്പോര്ട്ടിന്മേലുള്ള ചര്ച്ച നടക്കും. നാളെ ഉച്ചയോടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും.  

മാങ്കോട് രാധാകൃഷ്ണൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത. 365 പ്രതിനിധികളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.   സിൽവർ ലൈൻ അടക്കം വൻകിട വികസന വിഷയങ്ങളിലെ പാർട്ടി നിലപാട് മുതൽ മന്ത്രിമാരുടെ പ്രവർത്തനം വരെ പലവിധ പ്രശ്നങ്ങൾ പ്രതിനിധികൾ ഉന്നയിക്കും. സർക്കാറിനെ വിമർശിക്കുമ്പോളും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ളവർ പ്രകടിപ്പിക്കുന്ന മിതത്വം വിമർശന വിധേയമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

Follow Us:
Download App:
  • android
  • ios