മരിച്ച തോമസിന്റെ സംസ്ക്കാര ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കുകയായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ്
ഇടുക്കി: കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ്. മരിച്ച തോമസിന്റെ സംസ്ക്കാര ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. കണമല സെന്റ് തോമസ് പള്ളിയിൽ ആണ് സംസ്ക്കാരം നടന്നത്. തോമസിന്റെ വീട്ടിൽ നിന്നു വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്.
ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടു. വന്യ ജീവി നിയമത്തിൽ മാറ്റം വരുത്തണമെന്നും അടിയന്തിര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടി വയ്ക്കാൻ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യന്റെ ജനന നിരക്ക് നിയന്ത്രിക്കണം എന്ന് പറയുന്നവർ മൃഗങ്ങളുടെ കാര്യത്തിലും ഇത് പ്രവർത്തികമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിധി വിട്ട് മൃഗങ്ങൾ പെരുകുന്നത് തടയാൻ നടപടി വേണം. കാട്ടിൽ നിന്നും മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി ഉണ്ടാകണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ കൂടുതൽ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

