സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി നൽകിയ പാനൽ പൂർണ്ണമായി വെട്ടിമാറ്റി ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് പുതിയ പട്ടിക തീരുമാനിക്കുകയായിരുന്നുവെന്ന് അംഗങ്ങൾ. സർവകലാശാലകളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായാണ് ഗവർണറുടെ ഈ നടപടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആക്ഷേപം.

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത് ചട്ടവിരുദ്ധമായാണെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്ത്. സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി നൽകിയ പാനൽ പൂർണ്ണമായി വെട്ടിമാറ്റി ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് പുതിയ പട്ടിക തീരുമാനിക്കുകയായിരുന്നുവെന്ന് അംഗങ്ങൾ ആരോപിക്കുന്നു. സർവകലാശാലകളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായാണ് ഗവർണറുടെ ഈ നടപടിയെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആക്ഷേപം.

ബിരുദ, ബിരുദാനന്തര വിഷയങ്ങളുടെ 59 പഠന ബോർഡുകളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് വൈസ് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സിൻഡിക്കേറ്റ് ശുപാർശ ചെയ്ത പട്ടിക മറികടന്ന് ഗവർണർ ഏകപക്ഷീയമായാണ് പുതിയ ആളുകളെ നിശ്ചയിച്ചതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു. ഗവർണർ നൽകുന്ന പട്ടിക സിൻഡിക്കേറ്റ് യോഗത്തിൽ വെച്ച് അംഗീകാരം വാങ്ങണമെന്ന സർവകലാശാല ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സിൻഡിക്കേറ്റിൻ്റെ ആരോപണങ്ങൾ കണ്ണൂർ സർവകലാശാല വിസി ഡോ. കെ.കെ. സാജു തള്ളി. സിൻഡിക്കേറ്റ് സമർപ്പിക്കുന്ന പട്ടിക അതേപടി അംഗീകരിക്കാൻ ഗവർണർക്ക് നിയമപരമായ ബാധ്യതയില്ലെന്ന് വിസി വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിലെ സിലബസും ചോദ്യബാങ്കും തയ്യാറാക്കുന്ന നടപടികൾ വൈകാതിരിക്കാനാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന വേഗത്തിലാക്കി വിജ്ഞാപനം ഇറക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങാനിരിക്കെ, നിലവിലെ സിൻഡിക്കേറ്റിന് ഈ വിഷയത്തിൽ ഇനി നിയമപരമായി ഇടപെടുന്നതിന് പരിമിതികളുണ്ട്.

YouTube video player