Asianet News MalayalamAsianet News Malayalam

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; ഉന്നത വിദ്യഭ്യാസ വകുപ്പ് വൈസ് ചാൻസിലറോട് വിശദീകരണം തേടി

എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്നാണ് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിലപാടെടുത്തത്.  അതിനിടെ, യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയെ വഴിയിൽ തടഞ്ഞു.

kannur university syllabus controversy department of higher education sought an explanation from the vice chancellor
Author
Kannur, First Published Sep 10, 2021, 10:44 AM IST

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവ്വകലാശാല വൈസ് ചാൻസിലറോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്നാണ് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിലപാടെടുത്തത്.  അതിനിടെ, യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയെ വഴിയിൽ തടഞ്ഞു.

ഗോൾവാൾക്കറും സവർക്കറും അടിത്തറയിട്ട  രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന്  വിദ്യാർത്ഥികൾ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാൻ രീതിയാണ്.  കേരളത്തിലെ മറ്റ് സർവ്വകലാശാലകളും ഈ പുസ്തകങ്ങൾ പഠിപ്പിക്കണം.  എക്സ്പേർട്ട് കമ്മറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.രാജ്യത്തിൻ്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. 

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ കോഴ്സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്സാണ് ഇത്. ബ്രണ്ണനിലെ അധ്യാപകർ തന്നെ സിലബസ് തയ്യാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം. അതേ സമയം എല്ലാ കാര്യങ്ങളും പഠിക്കണ്ടെയെന്നായിരുന്നു കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ്റെ പ്രതികരണം. വിഷയത്തിൽ സംവാദം നടത്തുമെന്നും, അധ്യാപകരുമായി ചർച്ച നടത്തുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. 
 

സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ

1. ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) - വി ഡി സവർക്കറുടെ പുസ്തകം

2. ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) -  എം എസ് ഗോൾവാൾക്കറുടെ പുസ്തകം

3. വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) - എം എസ് ഗോൾവാൾക്കറുടെ പുസ്തകം

4. ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ  - ബൽരാജ് മധോക്

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios