സർക്കാരിന് പേര് നിർദേശിക്കാൻ ഉണ്ടോ എന്ന് ഗവർണ്ണറുടെ സെക്രട്ടറി ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നു സർക്കാർ പറയുന്നു.
തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല (Kannur University) വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ (Lokayuktha) ഹാജരാക്കി സർക്കാർ. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു (R Bindhu) കത്ത് നൽകിയതെന്നാണ് സർക്കാർ വാദം ഗവർണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാർശ ചെയ്യാതെ നിർദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിച്ചു. കേസിൽ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.
ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് കുരുക്കായി കണ്ണൂർ വിസി നിയമനകേസ് മാറുമോ എന്ന ആകാംക്ഷക്കിടെയാണ് ലോകായുക്തയിൽ സർക്കാർ സുപ്രധാന രേഖ ഹാജരാക്കിയത്. വിസി നിയമനത്തിനുള്ള വിജ്ഞപനവും സെർച്ച് കമ്മിറ്റിയും റദ്ദാക്കുന്നതോടൊപ്പം ഗവർണ്ണറുടെ സെക്രട്ടറി സർക്കാറിലേക്ക് അയച്ച കത്തിൽ പുനർനിയമന നടപടികളുമായി സർക്കാറിന് മുന്നോട്ട് പോകാമെന്നും പറയുന്നു. നവംബർ 22നായിരുന്നു കത്ത്. അതിന് പിന്നാലെയാണ് ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനാവശ്യപ്പെട്ട് മന്ത്രി ആർ ബിന്ദു കത്തയച്ചതെന്നാണ് സ്റ്റേറ്റ് അറ്റോർണിയുടെ വാദം.
കത്തിൽ ശുപാർശ അല്ല നിർദദേശം മാത്രമല്ലേ ഉള്ളൂ എന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻറെ ചോദ്യം. മാത്രമല്ല ഈ നിയമനം കൊണ്ട് മന്ത്രിക്ക് എന്ത് നേട്ടം ഉണ്ടായെന്നും ലോകായുക്ത ചോോദിച്ചു. മന്ത്രി എന്ത് പറഞ്ഞാലും ചാൻസലർ അല്ലേ തീരുമാനമെടുക്കണ്ടെതെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻറെ ചോദ്യം. ചാൻസലർ, പ്രോ ചാൻസലർ പദവികൾ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്നും ഇരുവരും നിരീക്ഷിച്ചു. മന്ത്രിക്കും ചാൻസലർക്കും ഇടയിൽ ആശയവിനിമയം മാത്രമാണ് നടന്നതെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു. അതേ സമയം മന്ത്രി കാണിച്ചത് സ്വജനപക്ഷപാതം തന്നെയാണെന്ന് കേസിലെ ഹർജിക്കാരാനായ രമേശ് ചെന്നിത്തലയുടെ അഭിഭാൽകൻ ജോർജ്ജ് പൂന്തോട്ടം പറഞ്ഞു. സർവ്വകലാശാലയുമായി ബനമ്ധപ്പെട്ട സർക്കാറിൻരെ മറ്റ് ചില ഇടപെടലുകൾ പൂന്തോട്ടം പരാമർശിച്ചപ്പോൾ, ഇല്ലാത്ത ഭാര്യയെ അടിച്ച കാര്യം ചർച്ച ചെയ്ത് സമയം കളയേണ്ടെന്നായിരുന്നു ലോകായുക്ത പരാമർശം.
വാദത്തിനിടെയാണ് വിവാദമായ ലോകായുക്ത നിയമഭേദഗതി ലോകായുക്ത പരാമർശിച്ചത്. മന്ത്രിക്കെതിരായ കേസിലെ വിധി വരും മുമ്പ് ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്നായിരുന്നു ചോദ്യം. തനിക്ക് അറിവില്ലെന്നായിരുന്നു അറ്റോർണിയുടെ മറുപടി. കേസ് വെള്ളിയാഴ്ചയിലേക്ക് മാറി. പുനർനിയമനത്തിന് കത്തെഴുതാൻ മന്ത്രിക്ക് അധികാരം ഇല്ലെന്നായിരുന്നു ഗവർണ്ണർ പരസ്യമായി നിരവിധി പറഞ്ഞിരുന്നത്. വിവാദം ശക്തമായപ്പോഴോന്നും മന്ത്രിയോ സർക്കാറ ഗവർണ്ണറുടെ അനുമതി കത്ത് പരാമർശിച്ചിരുന്നില്ല.