'ഇത് മതാടിസ്ഥാനത്തിലുള്ള വിവേചനം'; പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാന്തപുരം
'പൗരത്വഭേദഗതിബിൽ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല'.
കോഴിക്കോട്: പൗരത്വഭേദഗതി ബില്‍ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍. മതപരമായ വിവേചനം എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. 'പൗരത്വഭേദഗതിബിൽ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും. വിഷയം സുപ്രീം കോടതിയിൽ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.ബില്ലിനെതിരെ സുപ്രീംകോടതിയില്‍ സമീപിക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പൗരത്വഭേദഗതി ബില്ലിനെതിരെ ഇന്ന് മുസ്‍ലിം ലീഗ് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കി. രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എംപിമാര്‍ നേരിട്ടെത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി