കേരളം കര കയറിയോ? പ്രളയാനന്തര പുനർനിർമാണം എവിടെ വരെ? ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ചെയ്യുന്നു
നൂറ്റാണ്ട് കണ്ട മഹാപ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ദുരിത ബാധിതർക്ക് ആശ്വാസമേകാൻ നമുക്ക് കഴിഞ്ഞോ? പാളിച്ചകളും വീഴ്ചകളും വന്നതെവിടെ? മാതൃകാ ഭവന പദ്ധതികൾ വന്നോ? വീട് നിർമിച്ച് കിട്ടിയവർ പറയുന്നതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ചെയ്യുന്നു, രാവിലെ 10.30 മുതൽ - 'കര കയറാത്ത നവ കേരളം' ..
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തെ കേരളം അതിജീവിച്ചിട്ട് ഒരു വർഷം തികയാൻ പോവുകയാണ്. പക്ഷേ ഒരു പെരുമഴ പെയ്താൽ നെഞ്ച് പിടയ്ക്കുന്ന, എടുത്ത് കൊണ്ട് ഓടാൻ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുന്ന വലിയ ഒരു വിഭാഗം ഇന്നും നമുക്കിടയിൽ ജീവിക്കുന്നു.
പ്രളയമുണ്ടായപ്പോൾ സഹജീവികൾക്ക് സഹായം നൽകാൻ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി സർക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയത്തിയത് കോടികളാണ്. പക്ഷേ എന്നിട്ടും ഈ ജീവിതങ്ങൾ ഇങ്ങനെ പെരുവഴിയിലായിപ്പോയതിന് കാരണമെന്ത്?
നവകേരളം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം നടപ്പാകാൻ എവിടെയാണ് തടസ്സങ്ങൾ? ഉദ്യോഗസ്ഥതലത്തിൽ പ്രളയാനന്തര പുനർനിർമാണത്തിന് അലംഭാവം തല പൊക്കുന്നുണ്ടോ?
കഴിഞ്ഞ ഒരാഴ്ചയായി ഈ വിഷയം ഏഷ്യാനെറ്റ് ന്യൂസ് പരിശോധിക്കുകയായിരുന്നു. കേരളത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും ഞങ്ങളുടെ റിപ്പോർട്ടർമാർ വിശദമായി അന്വേഷണ റിപ്പോർട്ടുകൾ തയ്യാറാക്കി. അവിടങ്ങളിലേക്ക് വീണ്ടുമൊരു യാത്ര നടത്തുകയാണ് ഇന്ന് ഞങ്ങൾ.
10.30 മുതൽ വിശദമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്താ വേള ഈ വിഷയം വിശദമായി പരിശോധിക്കുന്നു.