കരിപ്പൂർ വിമാന അപകടം: ചികിത്സയിലുള്ളവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യ വകുപ്പ് നേരിട്ട് വാങ്ങും
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സര്‍ക്കാർ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം/ കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ചെലവ് പൂർണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ആശുപത്രി ബില്ലുകൾ ആരോഗ്യ വകുപ്പ് നേരിട്ട് വാങ്ങുകയാണ്. ഇത് സംബന്ധിച്ച നിർദ്ദേശം കോഴിക്കോട് ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ബില്ലുകൾ ആശുപത്രി അധികൃതര്‍ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുതെന്നാണ് നിര്‍ദ്ദേശം.
ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്, ആശുപത്രിയിൽ കഴിയുന്നവരുടെ താൽപര്യം അനുസരിച്ച് ആവശ്യമെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് മാറാം എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കരിപ്പൂരിലെത്തി പറഞ്ഞിരുന്നു