വാക്സീനെടുത്താലും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം, കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിൽ കർശന പരിശോധന
കേരളാ അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ബംഗ്ലൂരു റെയിൽവേ സ്റ്റേഷനിൽ അടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്.
ബംഗലൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടക. വാക്സീൻ എടുത്തവർക്കും കൊവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. കേരളാ അതിർത്തിയിൽ പരിശോധനക്കായി കൂടുതൽ പൊലീസിനെയും വിന്യസിച്ചു. ബംഗ്ലൂരു റെയിൽവേ സ്റ്റേഷനിൽ അടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്. ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവർക്ക് ഇവിടെ പരിശോധനക്ക് താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ റെയിൽവെ സ്റ്റേഷന് പുറത്തേക്ക് വിടുന്നത്.
കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം. കോളേജുകൾ തുറന്നതോടെ കർണാടകയിലേക്ക് എത്തിച്ചേർന്ന മലയാളി വിദ്യാർത്ഥികളടക്കമുള്ളവരും സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ ദുരിതത്തിലാണ്. അതിനിടെ കാസർക്കോട്ടേക്കുള്ള ബസ് സർവ്വീസ് ദക്ഷിണകന്നട നിർത്തിവച്ചതും യാത്രക്കാരെ വലച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona