കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിൽ വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ. കർണാടകയിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു ആണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ. കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് സംബന്ധിച്ചാണ് കുറിപ്പ്. കർണാടകയിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു ആണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.

കെ സി വേണുഗോപാലിന് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവിയാണെന്നും കെ സി കോൺഗ്രസിലെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ചയാളാണെന്നും കുറിപ്പിൽ പറയുന്നു. ഗ്രാസ് റൂട്ട് തലത്തിൽ ബന്ധം പുലർത്തുന്ന വ്യക്തിയാണ് കെസി. പാർട്ടിയോട് എന്നും വിധേയത്വം പുലർത്തിയ ആൾ. അങ്ങനെയൊരാളെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും തബു റാവു പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്തിയിലാണ് കെസി പക്ഷം. മാനദണ്ഡം മറികടന്നെന്നായിരുന്നു കെ സി ഗ്രൂപ്പ് പ്രതികരണം. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.

