വായ്പ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഒരേ ആധാരത്തില്‍ രണ്ടിലധികം  വായ്പകള്‍ നിരവധി പേർക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

തൃശൂര്‍: കരുവന്നൂര്‍ വായ്പാ തട്ടിപ്പിനെതിരെ ഒറ്റയാൾ സമരം നടത്തിയ അംഗത്തെ സിപിഎം പുറത്താക്കി. മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയത്. സിപിഎം പൊറത്തിശ്ശേരി സൗത്ത് എല്‍ സിയുടേതാണ് നടപടി.

അതേസമയം, വായ്പ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ നിരവധി പേർക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്ത് വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി. ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകൾ നൽകിയിരിക്കുന്നത് 24 പേർക്കാണ്. ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമവും ലംഘിച്ചു. 11 പേർക്കാണ് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയത്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല.

മൂന്ന് കോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ് വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ബന്ധുക്കളുടെ പേരില്‍ പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍, സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവ എല്ലാം ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ പരിധിയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona