കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതിക്കെതിരെ പ്രതികളുടെ കുടുംബം; അക്കൗണ്ടന്റിനെ കുടുക്കിയതാണെന്ന് ഭാര്യ
തന്റെ ഭർത്താവിനെ കുടുക്കിയതാണെന്ന് കേസിലെ പ്രതിയായ ബാങ്ക് അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിൽ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് കേസിലെ പ്രതി സുനിൽകുമാറിന്റെ അച്ഛൻ ആവശ്യപ്പെടുന്നു. അതേസമയം ബാങ്കിന്‍റെ മുൻ മാനേജർ ബിജു കരിം ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്.
തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് പ്രതികളുടെ കുടുംബങ്ങൾ. തന്റെ ഭർത്താവിനെ കുടുക്കിയതാണെന്ന് കേസിലെ പ്രതിയായ ബാങ്ക് അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിൽ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് കേസിലെ പ്രതി സുനിൽകുമാറിന്റെ അച്ഛൻ ആവശ്യപ്പെടുന്നു. അതേസമയം ബാങ്കിന്‍റെ മുൻ മാനേജർ ബിജു കരിം ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്.
ബാങ്കിന് കീഴിലുള്ള സൂപ്പർമാർക്കറ്റുകളുടെ ചുമതലയുള്ള അക്കൌണ്ടന്റ് ജിൽസ്, മാനേജറായിരുന്ന ബിജു കരീം, സെക്രട്ടറി സുനിൽകുമാർ എന്നിവരുൾപ്പെടെ 6 പേർക്കെതിരെയാണ് നിലവിൽ കേസുള്ളത്. ക്രമം തെറ്റിയ വായ്പകളിലൂടെയും സൂപ്പർ മാക്കറ്റുകളിലെ വിറ്റുവരവുകളിലൂടെയും കോടികൾ തട്ടിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. പ്രതികളുടെ പ്രതികരണം തേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇവരുടെ വീടുകളിൽ എത്തിയത്. പക്ഷേ ആരും വീട്ടിൽ ഇല്ല. ചെയ്യാത്ത തെറ്റിനാണ് വേട്ടയാടുന്നതെന്നാണ് അക്കൌണ്ടന്റായിരുന്ന ജിൽസിനെ കുടുംബത്തിന്റെ വാദം. സഹകരണ ജോയിന്റ് റജിസ്ട്രാറോടും ഇക്കാര്യങ്ങൾ വ്യക്തമാക്കിയെന്നാണ് കുടുംബത്തിന്റെ നിലപാട്.
പണം തട്ടിയതിൽ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് മുൻ ബാങ്ക് സെക്രട്ടറി സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ പറഞ്ഞു. സുനിൽകുമാർ തട്ടിപ്പിലൂടെ ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മാനേജർ ബിജു കരിം ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബിജുവിന്റെ കുടുംബം ആരോപണങ്ങളോട് പ്രതികരിച്ചില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona