സിപിഎമ്മിന്റെ ഉന്നത നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങൾ. പുറത്തിശ്ശേരി നോർത്ത് , സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം. കേസിൽ എംകെ കണ്ണൻ, എസി മൊയ്തീൻ അടക്കമുള്ള ഉന്നത നേതാക്കൾക്കും ഇഡി നോട്ടീസ് നൽകും

ജനപ്രാതിനിധ്യ നിയമപ്രകാരവും, തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരവും രാഷ്ട്രീയ പാർട്ടികൾ അവരുടെ അക്കൗണ്ട് വിവരങ്ങൾ ഓഡിറ്റ് നടത്തി അതിന്‍റെ വിവരങ്ങൾ ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകേണ്ടതുണ്ട്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിൽ സിപിഎം പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ പേരിൽ 5 അക്കൗണ്ടുകളുണ്ട്. എന്നാൽ ഉന്നത നേതാക്കളടക്കം ഓപ്പറേറ്റ് ചെയ്ത് ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നില്ല. കരുവന്നൂർ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സിപിഎം നേതാക്കൾ മറച്ചു വെച്ചുവെന്നാണ് ഇഡി പറയുന്നത്. രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനാണ് ഈ നടപടിയെന്നും ഇതിന്‍റെ വിവരങ്ങളാണ് കൈമാറിയിട്ടുള്ളതെന്നും ഇഡി വിശദീകരിക്കുന്നു.

എംഎം വർഗീസ് ,എസി മൊയ്തീൻ,എംകെ കണ്ണൻ അടക്കം തൃശ്ശൂർ ജില്ലായിലെ ഉന്നത് സിപിഎം നേതാക്കൾക്ക് എല്ലാ അക്കൗണ്ടുകളുടെയും വിവരം അറിയാമെന്നും നേതാക്കളിൽ നിന്ന് ഈ വിവരങ്ങൾ തേടേണ്ടതുണ്ടെന്നുമാണ് ഇഡി വിശദീകരിക്കുന്നത്. കെവൈസി അടക്കം ഇല്ലാതെ അക്കൗണ്ട് തുറന്നത് എങ്ങനെ എന്നും ഇഡി ചോദിക്കുന്നു. വാർഷിക ഓഡിറ്റിംഗിൽ കരുവന്നൂരിലെ എല്ലാ ക്രമക്കേടും കണ്ടെത്തിയിട്ടും അത് മൂടിവെച്ച സഹകരണ റജിസ്ട്രാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്.10 വർഷത്തിനിടെ ചുമതലയിലുണ്ടായിരുന്ന എല്ലാ സഹകരണ ഉദ്യോഗസ്ഥരെയും രണ്ടാം ഘട്ട കുറ്റപത്രത്തിൽ പ്രതികളാക്കി റിപ്പോർട്ട് നൽകാനാണ് ഇഡി നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്