നിലവിൽ 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
ദില്ലി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ (Kasturirangan Report ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളവുമായി നിരവധി തവണ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. നിലവിൽ 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
ഈ പ്രദേശത്തെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം ഇറക്കാമെന്ന നിര്‍ദ്ദേശമായിരുന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ചത്. ഇത് കേരളം അംഗീകരിച്ചിട്ടില്ല. ഒഴിവാക്കേണ്ട പ്രദേശത്തെ കുറിച്ച് കേരളത്തോട് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം തേടിയിരുന്നു. അതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിച്ചില്ലെങ്കിൽ നിലവിലെ കരട് വിജാഞാപനം വീണ്ടും പുതുക്കി ഇറക്കാനാകും സാധ്യത. ഇക്കാര്യത്തിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി എന്തായിരിക്കും എന്നത് ഇന്നറിയാം.
