ആർഎസ്എസുമായി ചങ്ങാത്തം ഉണ്ടാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരനായെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് കെസി വേണുഗോപാൽ. വിഷയത്തിൽ മറുപടി പറയാൻ സിപിഎമ്മിനാകുന്നില്ല. സിപിഎമ്മിനെ ആർഎസ്എസിന് പിന്നിൽ കെട്ടിയിടാനാണോ നേതൃത്വത്തിൻ്റെ ശ്രമമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തിൽ എന്തോ ഒളിച്ചുവെക്കാനുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശ്ശൂർ പൂരം കലക്കിയതിൽ പോലീസിന്റെ കൈയുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞുവെന്ന് അദ്ദേഹം പറ‌ഞ്ഞു. ആർഎസ്എസുമായി ചങ്ങാത്തം ഉണ്ടാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരനായി. ഇക്കാര്യത്തിൽ ദുരൂഹത അകറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. ഇതിൽ എന്തോ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റുന്നതല്ല ജനം എല്ലാം കാണുന്നുണ്ട്. മുഖ്യമന്ത്രി മൗനം വെടിയണം. അന്വേഷണം ആവശ്യപ്പെടുന്നവരെ തല്ലിച്ചതയ്ക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്. സിപിഎമ്മിന് അഖിലേന്ത്യാ നേതൃത്വമുണ്ടെങ്കിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്