കെൽട്രോൺ പ്രവർത്തനം ഇടയ്ക്ക് ദിശാബോധമില്ലാതെയായി,ആശങ്ക മാറുന്നു, പ്രതാപത്തിലേക്ക് തിരിച്ചെത്തണം: മുഖ്യമന്ത്രി
കെൽട്രോൺ 50ാം വാർഷികത്തിൽ പഴയ പ്രതാപ കാലത്തെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള ആസൂത്രണം ഇല്ലാത്തതിനെ രൂക്ഷമായി വിമർശിച്ചു
തിരുവനന്തപുരം: കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയായിരുന്നുവെന്നും ആ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കമ്മീഷൻ ഏജൻസിയായി മാത്രം കെൽട്രോൺ അധപതിക്കുന്ന അവസ്ഥ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും കെൽട്രോണിന്റെ നില പതിയെ മെച്ചപ്പെടുന്നുണ്ട്. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നല്ല നിലയിൽ കെൽട്രോൺ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നെന്ന പ്രത്യാശ ഇപ്പോഴുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സാധ്യമായത് കുറച്ച് നാളത്തെ ആസൂത്രണം കൊണ്ടാണ്. മുൻപ് അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയും അവ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ എന്നത് മറക്കരുത്. ശ്രവണ സഹായി അടക്കമുള്ള പുതിയ മേഖലയിലേക്ക് ശ്രദ്ധ തിരിക്കാനായത് നല്ല കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കൂടുതൽ പുതിയ മേഖലകളിലേക്ക് കെൽട്രോൺ കടക്കണമെന്നും ആവശ്യപ്പെട്ടു. 2024 ൽ കെൽട്രോൺ ആയിരം കോടി വിറ്റുവരവുള്ള സ്ഥാപനമാകുമെന്ന് പരിപാടിയിൽ സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു