നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ നിശബ്ദമായ തരംഗമുണ്ടെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും സാധാരണക്കാരായ ജനങ്ങള്‍ എൻഡിഎയ്ക്ക് വോട്ടു ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും എപി അബ്ദുള്ളക്കുട്ടി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ നിശബ്ദമായ തരംഗമുണ്ടെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും സാധാരണക്കാരായ ജനങ്ങള്‍ എൻഡിഎയ്ക്ക് വോട്ടു ചെയ്യും. ബിജെപി ജയിക്കുമെന്ന തോന്നൽ ഇപ്പോള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്. അതിനാലാണ് അവര്‍ പിഡിപിയുമായും എസ്‍ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇരുകൂട്ടരും ഡീലുണ്ടാക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത എന്തെന്നാൽ, ജമാഅത്തെ ഇസ്ലാമിക്ക് പുതിയ കേരള അമീര്‍ ഉണ്ടായിരിക്കുകയാണെന്നും അതാണ് വിഡി സതീശനെന്നും എപി അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണ്. പത്തുവര്‍ഷം കൊണ്ട് പിണറായി വിജയൻ സിപിഎമ്മിന്‍റെ കഥ കഴിച്ചുവെന്നും അതിനാൽ തന്നെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് റോള്‍ ഇല്ലെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. എൻഡി എ മുന്നണി 16 സീറ്റ് വരെ നേടുമെന്നാണ് പ്രതീക്ഷ. ജാതിയും മതവും നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയത് കൊണ്ടാണ് ബിജെപിക്ക് മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ലാത്തത്. സ്ഥാനാർത്ഥികളുടെ വിജയസാധ്യത മാത്രമാണ് നോക്കിയത്. കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്രസർക്കാരും നിസ്സഹായരാണെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.


