കണ്ണൂർ ജില്ലയിലെ സിപിഎം കോട്ടയായ കല്ല്യാശ്ശേരി മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രമാണ് ലേഖനം ചർച്ച ചെയ്യുന്നത്. സിറ്റിംഗ് എംഎൽഎ എം. വിജിൻ വീണ്ടും മത്സരിക്കുമ്പോൾ, കോൺഗ്രസിൻ്റെ അഡ്വ. രാജീവൻ കപ്പച്ചേരിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള ചരിത്രവും കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങളും ലേഖനത്തിൽ വിശദീകരിക്കുന്നു.

കല്ല്യാശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ സിപിഎം പാർട്ടി വോട്ടുകളാൽ നാളിതുവരെ ഉറച്ച മണ്ഡലമാണ് കല്ല്യാശ്ശേരി. മണ്ഡല പുനർനിർണയത്തിന് ശേഷം എല്‍ഡിഎഫിനെ കൈവിടാത്ത ഇടം. യുഡിഎഫിന് ഇന്നേവരെ ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാനാവാത്ത നിയോജക മണ്ഡലമാണിത്. അടുപ്പിച്ച് രണ്ട് ടേം എംഎൽഎയായി സിപിഎമ്മിന്‍റെ ടി.വി. രാജേഷ് കല്ല്യാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇത്തവണ സിറ്റിംഗ് എംഎൽഎ കൂടിയായ എം. വിജിൻ വീണ്ടും മത്സരിക്കുമ്പോൾ ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ് നേതാവ് അഡ്വ. രാജീവൻ കപ്പച്ചേരിയെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ഇക്കുറി യുഡിഎഫ് അധികാരം പിടിക്കുമെന്നും കല്യാശ്ശേരിയിൽ നിന്നും കോൺഗ്രസ് പ്രതിനിധി നിയമസഭയിൽ എന്നുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. എന്നാൽ ചരിത്രം അവർത്തിക്കുമെന്നും എം.വിജിൻ കല്ല്യശ്ശേരിയിൽ തുടരുമെന്നും സിപിഎം വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വർഷം പിണറായി സർക്കാർ കല്ല്യാശ്ശേരി മണ്ഡലത്തിൽ നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇടതുപക്ഷം ഇത്തവണ വോട്ട് ചോദിക്കുന്നത്.

മാടായി മണ്ഡലം പിന്നീട് കല്ല്യാശ്ശേരിയിലേക്ക്

2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് കല്ല്യാശ്ശേരി നിയോജക മണ്ഡലം നിലവിൽ വന്നത്. പഴയ മാടായി നിയമസഭാ മണ്ഡലത്തില്‍ മാറ്റം വരുത്തിയാണ് ഇന്നത്തെ കല്ല്യശ്ശേരി മണ്ഡലം രൂപീകരിച്ചത്. മാടായി നിയോജക മണ്ഡലത്തില്‍ നിന്ന് 1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കെ.പി.ആർ. ഗോപാലനാണ് വിജയിച്ചത്. വിമോചന സമരത്തിൽ അടിപതറി ഇഎംഎസ് മന്ത്രിസഭ താഴെ വീണതോടെ, കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിലൂടെ 1960-ൽ കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റപ്പോള്‍ മാടായി മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്‍റെ ഗോപാലൻ പുതിയപുരയിൽ ആയിരുന്നു എംഎല്‍എ.

എതിർസ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കെപിആറിന് അന്ന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 1965-ൽ കെ.പി.ആർ മണ്ഡലം തിരിച്ചുപിടിച്ചു. 1967-ൽ സ്വതന്ത്രനായി മത്സരിച്ച എം. മാത്തൂരാൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലാം നിയമസഭയിൽ എത്തി. പിന്നീട് 1970-ൽ രാഷ്ട്രീയ ചരിത്രത്തിൽ 'മാടായി മന്നൻ' എന്ന് വിളിപ്പേരോടെ എം. വി രാഘവൻ ഇവിടെ മത്സരിച്ച് വിജയിച്ചു. പുനഃസംഘടനയെ തുടർന്ന് പിന്നീട് മാടായി നിയോജക മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലുൾപ്പെട്ട ചില പഞ്ചായത്തുകൾ അഴീക്കോട്, പയ്യന്നൂർ നിയോജക മണ്ഡലങ്ങളുടെ ഭാഗമായിതീർന്നു. അതേസമയം ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, മാട്ടൂൽ, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, പയ്യന്നൂർ, കുഞ്ഞിമംഗലം, മാടായി, പട്ടുവം എന്നിങ്ങനെ 11 ഗ്രാമപഞ്ചായത്തുകൾ കൂട്ടിച്ചേര്‍ന്ന് കല്ല്യാശ്ശേരി നിയോജക മണ്ഡലം രൂപീകരിക്കുകയായിരുന്നു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാര്‍ഥി എം. ​വി​ജി​ൻ 88,252 വോട്ടുകള്‍ നേടി കല്ല്യാശ്ശേരിയില്‍ നിന്ന് വിജയിച്ചു. 44,393 ആയിരുന്നു വിജിന്‍റെ ഭൂരിപക്ഷം. മുഖ്യ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർഥി അ​ഡ്വ. ബ്രി​ജേ​ഷ് കു​മാ​ർ 43,859 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി അ​രു​ൺ കൈ​ത​പ്രത്തിന് 11,365 വോട്ടുകളാണ് ലഭിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming