വി.എസ് അച്യുതാനന്ദനെ പിന്തുണച്ച ചരിത്രമുള്ള മണ്ഡലത്തിൽ, ഇത്തവണ അദ്ദേഹത്തിന്റെ മുൻ പി.എ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നു എന്നതാണ് സവിശേഷത. ബിജെപിയുടെ വളർച്ചയും പോരാട്ടത്തിന് പുതിയ മാനം നൽകുന്നു. 

പാലക്കാട് ജില്ലയിൽ ഇടത് വേരോട്ടം ശക്തമായ മണ്ഡലങ്ങളിൽ ഒന്നാണ് മലമ്പുഴ. വീണ്ടുമൊരു തെരഞ്ഞെടുപ്പു കൂടി കടന്നു വരുമ്പോൾ ഇക്കുറിയും തുടർ‍ വിജയം കൈവരിക്കുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളിൽ എല്ലാം സിപിഎമ്മിനെ തുണച്ച കോട്ട കൂടിയാണ് മലമ്പുഴ. മാത്രമല്ല ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിന് മേൽക്കൈയുണ്ടായിരുന്നു. അതേസമയം, കോൺ​ഗ്രസിന്റെ പാ‌‍ർ‍ട്ടി ചിഹ്നത്തിൽ ഇക്കുറി മത്സരിക്കുന്നത് വി.എസ് അച്യുതാനന്ദന്റെ പി.എ ആയിരുന്ന എസ് സുരേഷാണ്.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം വിട്ട സുരേഷിനെ മത്സരിപ്പിക്കുന്നത് ഇടത് വോട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കഴിയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ മണ്ഡലത്തിൽ കോൺ​ഗ്രസിന് മുന്നേറാൻ സ്വതന്ത്രൻ ഇത്തവണ സ്ഥാനാർ‍ത്തിയാകുന്നതിൽ എതി‌‍ർപ്പും, പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന് നിലപാടും ഉയർന്നതോടെയാണ് സുരേഷിനെ ചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് തീരുമാനമെടുത്തത്. എന്നിരുന്നാലും മണ്ഡലത്തിൽ ബി‍‍‍ജെപിക്ക് കിട്ടിയ വളർച്ച ഇടതിലും വലതിലും ആശങ്ക കൂട്ടിയിട്ടുണ്ട്.

ഇതുവരെ കോൺ​ഗ്രസിന് വിജയിക്കാൻ സാധിക്കാത്ത മണ്ഡലം കൂടിയാണ് മലമ്പുഴ. അവസാനം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ 2016ലും 2021ലും മൂന്നാം സ്ഥാനത്തേക്ക് യുഡിഎഫ് പിന്തള്ളപ്പെട്ടിരുന്നു. ​വികസനവും ശക്തമായ പാർട്ടി അടിത്തറയുമാണ് എക്കാലവും ഇടതു പക്ഷത്തെ മലമ്പുഴയിൽ വേരുറപ്പിക്കാൻ സാധ്യമാക്കുന്ന ഘടകമായി കണക്കാക്കുന്നത്. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിയും സിപിഎം ഉയ‌‌‍ർത്തികാട്ടുന്നുണ്ട്. ഇത് ഇത്തവണയും ഇടതിനെ തുണക്കാൻ സാധ്യത കൂടുതലുമാണ്.

'വിഎസി'നെ തുണച്ച ഇടത് കോട്ട

1965ൽ നിലവിൽ വന്ന മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിക്കുന്ന് എം.പി കുഞ്ഞിരാമനാണ്. 1980ൽ ഇ.കെ.നായനാർ മണ്ഡലത്തിൽ വിജയിക്കുന്നുണ്ട്. ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 1987, 1991,1996 വർഷങ്ങളിൽ സിപിഎംന്റെ ടി.ശിവദാസ മേനോൻ വിജയിച്ചുകേറുന്നു. എന്നാൽ നായനാരുടെ വരവോടെയാണ് മലമ്പുഴ മണ്ഡലം കേരളത്തിൽ ശ്രദ്ധ നേടാൻ തുടങ്ങുന്നത്. അങ്ങനെയിരിക്കെയാണ് 2001ലെ തെരഞ്ഞെടുപ്പിൽ വി.എസ് പാലക്കാട്ടെ ഇടത് കോട്ടയായ മലമ്പുഴയിലേക്ക് ചേക്കേറുന്നത്. പീന്നീടങ്ങോട്ട് വിഎസിനെ തുണച്ച മണ്ഡലം കൂടിയായി മാറി മലമ്പുഴ. 1996ൽ മാരാരിക്കുളത്തെ അപ്രതീക്ഷിത തോൽവിക്ക് ശേഷമാണ് വി.എസ് ഇവിടേക്കെത്തുന്നത്. ശക്തമായ അടിത്തറയുള്ള പാർട്ടി മണ്ണിലെ വേരോട്ടം 2001ലെ ആദ്യ മത്സരത്തിൽ തന്നെ തുണച്ചു. ഭൂരിപക്ഷം 4703 ലേക്ക് ഒതുങ്ങിയിരുന്നെങ്കിലും 2006ലും, 2011ലും, 2016 ലും വിഎസിനെ ശക്തമായി പിന്തുണച്ച് ഇടത് കോട്ട കൂടിയായി മാറി മലമ്പുഴ.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടിയാണ് മണ്ഡലം നിലനിർത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രഭാകരൻ 75,934 വോട്ടുകൾ നേടി വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ 50,200 വോട്ടുകളും നേടി രണ്ടാമതെത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ എസ്.കെ. അനന്തകൃഷ്ണൻ 35,444 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.