ഇടത് കോട്ടയായ നെന്മാറ മണ്ഡലത്തിൽ ഇത്തവണ മാറ്റമുണ്ടാക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ്. മണ്ഡലത്തിൽ സ്വാധീനം വര്‍ധിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുമായി ബിജെപിയും മുന്നോട്ടുപോകുകയാണ്.

പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്ന മണ്ഡലമാണ് നെന്മാറ. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഈ മണ്ഡലം ഇന്നത്തെ രൂപത്തിലായത്. പഴയ കൊല്ലങ്കോട് മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഈ മണ്ഡലം രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനൊപ്പം മാത്രം നിന്ന ‍ചരിത്രമാണുള്ളത്. മണ്ഡലത്തിൽ ഇത്തവണ മാറ്റമുണ്ടാക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിൽ സ്വാധീനം വര്‍ധിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുമായി ബിജെപിയും മുന്നോട്ടുപോകുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

2001 നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലം (കൊല്ലങ്കോട് മണ്ഡലം) യുഡിഎഫ് തരംഗത്തിനിടയിലും ഇടതുപക്ഷം നിലനിർത്തിയിരുന്നു. കെ എ ചന്ദ്രനെ പരാജയപ്പെടുത്തി വി ചെന്താമരാക്ഷൻ നിയമസഭയിലെത്തി. 4,900ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ചെന്താമരാക്ഷൻ 50,000ത്തിലധികം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിന്റെ കെ എ ചന്ദ്രൻ 45,000ത്തിലധികം വോട്ടുകൾ പിടിച്ച് ശക്തമായ മത്സരം കാഴ്ചവെച്ചു.

2006 നിയമസഭാ തെരഞ്ഞെടുപ്പിലും (കൊല്ലങ്കോട് മണ്ഡലം) വി ചെന്താമരാക്ഷനും കെ എ ചന്ദ്രനും തന്നെ ഇടതിനായി മത്സരത്തിനിറങ്ങി. മുൻ തവണത്തേക്കാൾ വോട്ടുകളും (58,290) ഭൂരിപക്ഷവും ( 12,672) കൂടുതൽ നേടിയാണ് അന്ന് ചെന്താമരാക്ഷൻ വീണ്ടും വിജയിച്ചത്. കെ എ ചന്ദ്രനാകട്ടെ വോട്ടുകളുടെ എണ്ണം മുൻ തവണത്തേതിന് സമാനമായി 45,000ത്തിൽ തന്നെ നിന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി ചെന്താമരാക്ഷൻ വീണ്ടും സ്ഥാനാർത്ഥിയായി. എന്നാൽ, കെ എ ചന്ദ്രന് പകരം കരുത്തനായ എം വി രാഘവനെയാണ് അന്ന് യുഡിഎഫ് മണ്ഡലം പിടിക്കാനുള്ള ചുമതലയേൽപ്പിച്ചത്.

2011ൽ ശക്തമായ പോരാട്ടത്തിനാണ് നെന്മാറ മണ്ഡലം സാക്ഷ്യം വഹിച്ചത്. ചെന്താമരാക്ഷൻ 64,175 വോട്ടുകൾ പിടിച്ച് ഒരിക്കൽക്കൂടി എൽഡിഎഫ് കോട്ട കാത്തു. എം വി രാഘവന് 55,506 വോട്ടുകൾ നേടാനായി. 8,669 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചെന്താമരാക്ഷൻ ഒരിക്കൽക്കൂടി നിയമസഭയിലെത്തിയത്. 2016ൽ നെന്മാറയിലെ കരുത്തനായ നേതാവ് വി ചെന്താമരാക്ഷന് പകരം കെ ബാബുവിനെയാണ് ഇടതുപക്ഷം കളത്തിലിറക്കിയത്. മുൻ കേന്ദ്രമന്ത്രി എ വി രാമകൃഷ്ണനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥികൾ മാറിയെങ്കിലും മണ്ഡലത്തിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല. 7,400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ ബാബു വിജയിച്ചു.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോളും നെന്മാറ ഇടതിനോട് കൂടുതൽ ചേർന്ന് നിൽക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി നെന്മാറ പൂർണമായും ഇടത് കോട്ടയാണെന്ന് തെളിയിച്ചു. സിറ്റിംഗ് എംഎൽഎയായിരുന്ന കെ ബാബു ഇടതുപക്ഷത്തിനായി വീണ്ടും മത്സരിക്കാനിറങ്ങിയപ്പോൾ വലിയ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി സി എൻ വിജയകൃഷ്ണനായിരുന്നു എതിരാളി. 28,704 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബാബു വിജയിച്ചത്. ബിജെപിക്ക് ഇവിടെ ഏകദേശം 15% വോട്ടുകൾ ലഭിക്കാറുണ്ട്. 2021ൽ എ എൻ അനുരാഗ് 21,234 വോട്ടുകൾ നേടിയിരുന്നു.