എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഗണേഷ് വോട്ട് തേടുമ്പോൾ, സോളാർ ഗൂഢാലോചന ഉൾപ്പെടെയുള്ള വിവാദങ്ങൾ ആയുധമാക്കി ഭരണം പിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. 

പത്തനാപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പത്തനാപുരത്ത് വികസനത്തിനൊപ്പം വിവാദങ്ങളും കളം പിടിച്ചിരിക്കുകയാണ്. എൽഡിഎഫിൽ ഘടകകക്ഷിയായ കേരളാ കോൺഗ്രസ് ബി വിഭാഗം മത്സരിക്കുന്ന പത്തനാപുരത്ത് ഇത്തവ കെ.ബി ഗണേഷ് കുമാറ് തന്നെയാണ് മത്സരിക്കുന്നത്. മണ്ഡലം നിലനിർത്താൻ ഗണേഷിന് മുൻപിൽ വെല്ലുവിളികൾ ഏറെയാണ്. അതേസമയം വിവാദങ്ങളും ആയുധമാക്കി ഭരണം പിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യം.

പത്തനാപുരം ഇത്തവണ ഇടത്തേക്കോ വലത്തേക്കോ?

കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന നിധി പോലെയാണ് ഗണേഷ് പത്തനാപുരം കൈപ്പിടിയിലാക്കിയിരുന്നത്. കേരളാ കോൺഗ്രസ് ബി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള പ്രദേശം. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. എൽ‍‍‍‍ഡിഎഫിലെ ഘടക കക്ഷിയായി നിൽക്കുന്ന കേരളാ കോൺഗ്രസ് ബി വിഭാഗം ഇത്തവണയും സിറ്റിങ് എംഎൽഎ ആയ കെ.ബി ഗണേഷ് കുമാറിനെ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണ പത്തനാപുരം ഗണേഷിനെ കാക്കൂമോ എന്നത് ചോദ്യ ചിഹ്നമായി തന്നെ നിൽക്കുകയാണ്. 

കഴിഞ്ഞ ടേം ഗണേഷിനെതിരെ മത്സരിച്ച കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല ഗണേഷിന് കിട്ടേണ്ട ഭൂരിപക്ഷത്തില് വിള്ളൽ ഉണ്ടാക്കിയിരുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇത്തവണയും ആ ടിക്കറ്റ് വീണത് ചാമക്കാലക്ക് തന്നെ. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി. വികസനവും രഷ്ട്രീയവും കൂടാതെ ഗണേഷിനെ വേട്ടയാടുന്ന നിരവധി ആരോപണങ്ങൾ തലത്തിൽ കിടക്കുന്നത് കോൺഗ്രസിന് ഒരു പക്ഷേ അനുകൂലമായേക്കാം എന്നാണ് റിപ്പോർട്ട്. അതേസമയം, മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ വോട്ടാകുമെന്നാണ് ഗണേഷ് കരുതുന്നത്. കെ.എസ്.ആർ.ടി.സിയിൽ കൊണ്ട് വന്ന പരിഷ്ക്കാരങ്ങളും കൈമുതലാക്കാനാണ് ലക്ഷ്യമിടുന്നത്.

വികസനം കൂടാതെ വിവാദങ്ങളും ഇത്തവണ പ്രചാരണായുധം

സോളാർ ഗൂഢാലോചനക്കേസിലെ വിചാരണ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്നുണ്ട്. ഗണേഷ്‌ കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തികക്രമക്കേടും വിവാദങ്ങളും മറ്റൊരു പ്രധാന വിഷയമായിത്തീരും. അതേ പോലെ തന്നെ പത്മാ കഫേ നിർമാണത്തിൽ അഴിമതിയാരോപണം, ഭാര്യ ബിന്ദു മേനോന്റെ ആരോപണവും ഇത്തവണ വോട്ടിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ഒരുക്കാൻ തുടക്കം കുറിച്ചിട്ടുണ്ട്. 

അതേസമയം, പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിനെത്തിയ മറിയ ഉമ്മന്റെ ഗണേഷിനെതിരെയുള്ള പ്രചാരണവും മണ്ഡലത്തിൽ ചർച്ച ഏറുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചവർക്ക് കാലം മാപ്പ് നൽകില്ല എന്നായിരുന്നു പ്രചാരണത്തിനെത്തിയ ചാണ്ടി ഉമ്മൻ പറഞ്ഞ‍ത്. ഇത് ശക്തമായ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി.

വോട്ട് ബാങ്ക്

നിലവിൽ മണ്ഡലത്തിൽ നായർ സമുദായത്തിന്റെ വോട്ട് നിർണ്ണായകമാണ്. എൻ.എസ്.എസ് യൂണിയനിലെ ഭിന്നത വോട്ടിൽ പ്രതിഫലിക്കുമോ എന്നതും എൽഡിഎഫ് ഉറ്റ് നോക്കുന്ന ഒന്നാണ്. കഴിഞ്ഞ‍ തവണ ഒറ്റകെട്ടായി ഗണേഷിനെ പിന്തുണച്ച എൻ.എസ്.എസ് ഇത്തവണ കളം മാറ്റിയാൽ എൽഡിഎഫിന് അത് തിരിച്ചടിയാകും.