പുതുക്കാട് നിയമസഭാ മണ്ഡലം രൂപീകൃതമായത് മുതൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ്. പ്രൊഫ. സി. രവീന്ദ്രനാഥും കെ കെ രാമചന്ദ്രനും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്.
തൃശ്ശൂർ ജില്ലയിലെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നാണ് പുതുക്കാട് നിയമസഭാ മണ്ഡലം. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഇത് രൂപീകൃതമായത്. നഗരത്തിന്റെയും ഗ്രാമത്തിന്റെയും സവിശേഷതകൾ ഒരുപോലെ കൂടിച്ചേരുന്ന ഒരു മണ്ഡലമാണ് പുതുക്കാട്. മുകുന്ദപുരം താലൂക്കിലെ അളഗപ്പ നഗർ, മറ്റത്തൂർ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ പഞ്ചായത്തുകളും തൃശൂർ താലൂക്കിലെ വല്ലച്ചിറ പഞ്ചായത്തും പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമാണ്. പുതുക്കാട് മണ്ഡലത്തിൽ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് സ്ഥാനാർത്ഥികളാണ് വിജയിച്ചിട്ടുള്ളത്. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിലൂടെയാണ് ഇടതുപക്ഷം പുതുക്കാട് അജയ്യമായ ആധിപത്യം നേടിയത്. 2016-ൽ 38,478 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രവീന്ദ്രനാഥ് വിജയിച്ചത്.
2011 പ്രൊഫ. സി രവീന്ദ്രനാഥ് യുഡിഎഫിന്റെ അഡ്വ. കെ പി വിശ്വനാഥനെ 26,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മണ്ഡലത്തിൽ ആദ്യമായി ചെങ്കൊടി പാറിച്ചത്. 2016ൽ വീണ്ടും സിറ്റിംഗ് എംഎൽഎ കൂടിയായ സി രവീന്ദ്രനാഥിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കി. 2011നേക്കാൾ മികച്ച ഭൂരിപക്ഷത്തിലാണ് അത്തവണ അദ്ദേഹം വിജയിച്ചത്. ഭൂരിപക്ഷം 38,000ത്തിന് മുകളിലേയ്ക്ക് ഉയര്‍ന്നു. 2021ലെ തെരഞ്ഞെടുപ്പിൽ രവീന്ദ്രനാഥിന് പകരം കെ കെ രാമചന്ദ്രനാണ് എൽഡിഎഫിന് വേണ്ടി പുതുക്കാട് മത്സരിച്ചത്. യുഡിഎഫിന്റെ സുനിൽ അന്തിക്കാടിനെ 27,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ കെ കെ രാമചന്ദ്രൻ കോട്ട കാത്തു. ഇതോടെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഇടതുപക്ഷം തോൽവിയറിയാത്ത മണ്ഡലമായി പുതുക്കാട് മാറി.
2021ൽ രവീന്ദ്രനാഥ് മാറിനിന്നിട്ടും കെ കെ രാമചന്ദ്രൻ 27,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടിയതോടെ പുതുക്കാട് മണ്ഡലം എൽഡിഎഫിന്റെ സുരക്ഷിതമായ കോട്ടകളിലൊന്നാണെന്ന് തെളിയിച്ചു. എന്നാൽ, മണ്ഡലത്തിൽ ബിജെപിയ്ക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം ഇടതിന് തലവേദനയാകുന്നുണ്ട്. 2021ൽ മണ്ഡലത്തിൽ ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമായിരുന്നു. എ നാഗേഷ് 34,893 വോട്ടുകളാണ് നേടിയത്. ഇത് ഏകദേശം 22% വരുമെന്നതാണ് എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ വെല്ലുവിളിയാകുന്നത്. ബിജെപി ഇത്തവണയും എ നാഗേഷിനെ തന്നെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. സിറ്റിംഗ് എംഎൽഎ കെ കെ രാമചന്ദ്രൻ തന്നെയാണ് ഇടതുപക്ഷത്തിനായി വീണ്ടും കളത്തിലിറങ്ങുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ എം ബാബുരാജിനെയാണ് കോൺഗ്രസ് ഇത്തവണ പുതുക്കാട് പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്.
