ബൂത്ത് ലെവൽ വർക്കുകളും പോളിങ് എജന്‍റുമാരെ ഏർപ്പാടാക്കുന്നതിനുള്ള തിരക്കിലാണ് എല്ലാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളും. 

നിയമസഭ തെരഞ്ഞെടുപ്പില്‍ കെട്ടികലാശത്തിന് ശേഷം നിശബ്ദ പ്രചരണത്തിനായുള്ള മണിക്കൂറുകളാണ് കടന്നു പോകുന്നത്. ജനാധിപത്യ പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ അവസാനവട്ട പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനാണ് സ്ഥാനാർത്ഥികൾ പ്രധാനമായും ഈ സമയം വിനിയോഗിക്കുന്നത്. ബൂത്ത് ലെവൽ വർക്കുകളും പോളിങ് എജന്‍റുമാരെ ഏർപ്പാടാക്കുന്നതിനുള്ള തിരക്കിലാണ് എല്ലാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളും. കാണാത്ത വോട്ടർമാരെ നേരിൽ കാണുകയും, ഫോണിൽ വിളിച്ച് സംസാരിക്കുകയും, വോട്ടു ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കടന്നുപോകുന്ന മണിക്കൂറിൽ നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് നിശബ്ദ പ്രചരണം? 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതു പ്രചാരണ പ്രവർത്തനങ്ങളും വോട്ടിങ് തീരുന്ന വരെയുള്ള 48 മണിക്കൂറിലേക്ക് നിർത്തിവെച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഉത്തരവാണ് നിശബ്ദ പ്രചാരണം. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126, പ്രകാരമാണ് ഇത് നിലനിൽക്കുന്നത്. നിശബ്ദ പ്രചരണത്തിന്‍റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ പൊതുയോഗങ്ങളോ, തെരഞ്ഞെടുപ്പു റാലികളോ നിരോധിച്ചിരിക്കുകയാണ്. ടെലിവിഷനിലൂടെയും സമാനമായ മറ്റു രീതികളിലോ തെരഞ്ഞെടുപ്പ് കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും അനുമതിയില്ല. നിശബ്ദതാ കാലയളവിൽ, സ്റ്റാർ കാമ്പെയ്‌നർമാരും മറ്റ് രാഷ്ട്രീയ നേതാക്കളും പത്രസമ്മേളനങ്ങൾ നടത്തുന്നതിനും കമ്മീഷന്‍റെ നിരോധനമുണ്ട്.

തെഞ്ഞെടുപ്പ് സർവ്വേകൾ പാടില്ല

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേകകളും അനൗദ്യോഗിക ഫലങ്ങളും മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിൽ മറ്റുമോ പ്രചരിപ്പിക്കാൻ സാധിക്കില്ല. 1951 ലെ ആർ‌പി ആക്ടിലെ സെക്ഷൻ 126(1)(ബി) പ്രകാരം, തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഈ 48 മണിക്കൂർ നിശബ്ദ പ്രചാരണ സമയത്താണ് നിരോധനം. ഇന്നു മുതൽ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ മദ്യവിൽപ്പനയോ,മറ്റ് ലഹരി പാർട്ടികളോ നടത്താൻ അനുമതിയില്ല. മാത്രമല്ല ഹോട്ടലുകളിലും മറ്റുമായി നടത്തുന്ന ബാർ സംവിധാനവും തുറക്കാൻ പാടില്ല. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നത്.