ഇന്ന് ഒൻപത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനം വരുന്ന വർഷം വരുമാനത്തിൽ വലിയ ഇടിവ് നേരിടുമെന്നതിനാൽ വിവിധ തരം സർക്കാർ സേവനങ്ങളുടെ നിരക്കുകൾ കേരള ബജറ്റിൽ ഉയർത്താൻ സാധ്യതയുണ്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ചെലവ് ചുരുക്കൽ നടപടികൾ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങി മന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് ദിവസം രാവിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക് വിഭവ സമൃദ്ധമായ പ്രാതലായിരുന്നു തോമസ് ഐസകിന്റെ കാലത്തെ പതിവ്. ഇത് മാറ്റിയ സിപിഎം സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ബാലഗോപാൽ, വീട്ടിലെത്തിയ അച്ചടി വകുപ്പ് ഡയറക്ടർ എകെ ഷിബു അടക്കമുള്ളവർക്ക് നൽകിയത് ചായയും ഉഴുന്നുവടയും കട്‌ലറ്റും മാത്രം.

ഇന്ന് ഒൻപത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനം വരുന്ന വർഷം വരുമാനത്തിൽ വലിയ ഇടിവ് നേരിടുമെന്നതിനാൽ വിവിധ തരം സർക്കാർ സേവനങ്ങളുടെ നിരക്കുകൾ കേരള ബജറ്റിൽ ഉയർത്താൻ സാധ്യതയുണ്ട്. ഭൂമിയുടെ ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടോർ വാഹന നികുതി, റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളം പിരിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ തുടങ്ങിയവയിൽ വർധന പ്രതീക്ഷിക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും ഉള്ള നികുതി വർധനയ്ക്ക് സാധ്യത വളരെയേറെ കുറവാണ്. ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന് നിൽക്കുന്നതിനാൽ വരും നാളുകളിൽ ഇന്ധന വിലയും ഉയർന്നേക്കും. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വരുമാനം ഉയരാൻ ഇടയുണ്ട്. അതിനാൽ തന്നെ നികുതി ഉയർത്തി ജനത്തിന് മേൽ ഇരട്ടപ്രഹരം ഏൽപ്പിക്കാൻ ബാലഗോപാൽ തയ്യാറായേക്കില്ല.

പതിവ് പോലെ മദ്യത്തിന് വില വർധിപ്പിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. നേരിയ തോതിൽ വില വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിനോട് എക്സൈസ് വകുപ്പിന് തീരെ താത്പര്യമില്ല. മദ്യ ഇതര ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും കുത്തനെ ഉയരുന്നത് വലിയ വെല്ലുവിളിയാണെന്ന് വകുപ്പ് സർക്കാരിനെ അറിയിച്ചതാണ്.

കാർഷിക മേഖലയിലെ ഉൽപ്പാദനം, മൂല്യവർധന, വിപണനം തുടങ്ങിയ കാര്യങ്ങൾ ഇക്കുറി പ്രതീക്ഷിക്കാം. ഇന്നത്തെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ വിശദമായ ചർച്ച നടക്കും. അടുത്ത സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവുകൾക്കായി 18 ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കും. പിന്നാലെ നിയമസഭ പിരിയും. അടുത്ത സമ്മേളനത്തിൽ മാത്രമാണ് ബജറ്റ് പൂർണമായും പാസാക്കുക.